മകനും കുടുംബവും കിടന്ന മുറി പൂട്ടി ജനൽ തകർത്ത് തീയിട്ടു; പമ്പും കേടാക്കി ജോൺസന്റെ ക്രൂരത

.
തൃശൂർ∙ മണ്ണുത്തിയിൽ മകനെയും മരുമകളെയും പേരക്കുട്ടിയെയും ഗൃഹനാഥൻ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിനു പിന്നിൽ കുടുംബ വഴക്കാണെന്നു പൊലീസ്. ചിറക്കാക്കോട് കൊട്ടേക്കാടൻ ജോൺസനാണ് മകൻ ജോജി (38), മരുമകൾ ലിജി (35), ഇവരുടെ മകൻ ടെൻഡുൽക്കർ (12) എന്നിവരെ രാത്രിയിൽ ഉറങ്ങിക്കിടക്കുമ്പോൾ മുറി പുറത്തുനിന്ന് പൂട്ടി തീയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ജോജിയും ടെൻഡുൽക്കറും ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ലിജി അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. തീയിട്ടശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ജോൺസന്റെ നിലയും ഗുരുതരമാണ്.
ജോൺസനും മകനും തമ്മിൽ മിക്കപ്പോഴും അഭിപ്രായ ഭിന്നത രൂക്ഷമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇതേത്തുടർന്ന് മകൻ മുൻപുതന്നെ കുടുംബസമേതം മറ്റൊരു വീട്ടിലേക്കു താമസം മാറിയിരുന്നു. തുടർന്ന് ബന്ധുക്കൾ ഇടപെട്ട് മധ്യസ്ഥം പറഞ്ഞാണ് രണ്ടു വർഷം മുൻപ് ഇവരെ കുടുംബവീട്ടിലേക്ക് തിരിച്ചെത്തിച്ചത്.
ഇന്നലെ അർധരാത്രിയാണ് നാടിനെ നടുക്കി ജോൺസൻ മകനെയും കുടുംബത്തെയും മുറിക്കുള്ളിൽ പൂട്ടിയിട്ട് തീകൊളുത്തിയത്. ജോജിയും ലിജിയും ടെൻഡുൽക്കറും ഒരു മുറിയിലാണ് കിടന്നിരുന്നത്. ഈ മുറിയിൽ എസി പ്രവർത്തിപ്പിച്ചിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ ജോൺസൻ ജനൽ വാക്കത്തി ഉപയോഗിച്ച തകർത്തശേഷം പെട്രോൾ മുറിയിലേക്ക് ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീകൊളുത്തുന്നതിനിടെ ജോൺസന്റെ രണ്ടു കൈകൾക്കും പൊള്ളലേറ്റു. മുറി പുറത്തുനിന്ന് പൂട്ടിയിരുന്നതിനാൽ ജോജിക്കും ലിജിക്കും ടെൻഡുൽക്കറിനും പുറത്തിറങ്ങാനായില്ല. സംഭവസമയം ജോൺസന്റെ ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഭാര്യ കിടന്നിരുന്ന മുറിയും ജോൺസൻ പുറത്തുനിന്ന് പൂട്ടിയതായാണ് വിവരം.
വീട്ടിൽനിന്ന് തീയാളുന്നതു കണ്ട് അയൽവാസിയായ യുവാവ് ഓടിയെത്തിയെങ്കിലും ജോൺസൻ ഇയാളെ തള്ളിമാറ്റി. കിണറ്റിൽനിന്ന് വെള്ളം പമ്പ് ചെയ്യാൻ ശ്രമിച്ചെങ്കിലും ജോൺസൻ മോട്ടറും കേടാക്കിയിരുന്നു. ഇതോടെ, വളരെ ആസൂത്രിതമായാണ് ജോൺസൻ മകനെയും കുടുംബത്തെയും ഇല്ലാതാക്കിയതെന്നാണ് വ്യക്തമാകുന്നത്.
തുടർന്ന് തൊട്ടടുത്ത വീട്ടിൽനിന്ന് വെള്ളം പമ്പ് ചെയ്താണ് മുറിയിലെ തീയണച്ചത്. പക്ഷേ, അപ്പോഴേക്കും മൂന്നു പേർക്കും 90 ശതമാനവും പൊള്ളലേറ്റിരുന്നു. ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊച്ചി മെഡിക്കൽ സെന്ററിലേക്കും മാറ്റി. ഇന്ന് ഉച്ചയോടെ ജോജിയും മകൻ ടെൻഡുൽക്കറും മരിച്ചു. ലിജിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.
സംഭവശേഷം നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിൽ വിഷം കഴിച്ച് അവശനിലയിൽ ജോൺസനെ വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോൺസന്റെ നിലയും ഗുരുതരമാണ്.

