മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടും; മറ്റു ക്രിമിനൽക്കേസുകളും കാരണം

“കോട്ടയം∙ പച്ചക്കറി മൊത്തവ്യാപാര കടയിൽനിന്ന് മാങ്ങ മോഷ്ടിച്ച പൊലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. ഇടുക്കി എ.ആർ. ക്യാംപിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി. ഷിഹാബിനെയാണ് പിരിച്ചുവിടുക. ഷിഹാബിന് ജില്ലാ പൊലീസ് മേധാവി കാരണം കാണിക്കൽ നോട്ടിസ് നൽകി. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം. മറുപടി കിട്ടിയശേഷം അന്തിമ നടപടിയുണ്ടാകും. മാങ്ങാ മോഷണത്തിനു പുറമേ മറ്റു ക്രിമിനൽക്കേസുകളും ഇയാൾക്കെതിരെയുണ്ട്. ഇതും കണക്കിലെടുത്താണു നടപടി. സെപ്റ്റംബർ 30നു പുലർച്ചെയാണു കാഞ്ഞിരപ്പള്ളി ടൗണിലെ കടയുടെ മുൻപിൽ വച്ചിരുന്ന പച്ചമാങ്ങ പൊലീസുകാരൻ സ്കൂട്ടറിൽ മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ പതിഞ്ഞത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്നു ഷിഹാബ്. കേസ് ഒത്തുതീർപ്പാക്കാൻ ആദ്യം ശ്രമം നടത്തിയെങ്കിലും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ 3–ാം തീയതി കേസെടുക്കുകയായിരുന്നു. പിന്നീടു പൊലീസുകാരനെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചെന്നും കേസ് ഒത്തുതീർക്കണമെന്നും കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹർജി നൽകിയിരുന്നു”

