രാജ്യദ്രോഹ നിയമം കൊളോണിയൽ കാലത്തേത്; സാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഇന്ത്യയിലെ രാജ്യദ്രോഹ നിയമം ബ്രിട്ടീഷ് കോളനി കാലത്തേതാണെന്ന് സുപ്രീം കോടതി. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം പിന്നിട്ടിട്ടും ഈ നിയമം ഇപ്പോഴും ആവശ്യമാണോയെന്നും കോടതി ചോദിച്ചു. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. രാജ്യദ്രോഹ നിയമത്തന്റെ സാധുത പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
മുൻസൈനിക ഉദ്യോഗസ്ഥൻ നൽകിയ ഹർജിയി പരിഗണിക്കുകയായിരുന്നു കോടതി. ഹർജിയിൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു.
‘രാജ്യദ്രോഹ നിയമം ഒരു കൊളോണിയൽ നിയമമാണ്. സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിനുശേഷവും നമുക്ക് ഇപ്പോഴും നമ്മുടെ രാജ്യത്ത് നിയമം ആവശ്യമുണ്ടോ?’ ചീഫ് ജസ്റ്റിസ് എൻ.വി.രമണ ചോദിച്ചു. ഈ നിയമം ഉപയോഗിച്ചാണ് ഗാന്ധിയെ ബ്രിട്ടീഷുകാർ നിശബ്ദരാക്കാൻ ശ്രമിച്ചതെന്നും ചീഫ് ജസ്റ്റിസ് ഓർമിപ്പിച്ചു.
രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്ത് നിരവധി ഹർജികൾ ലഭിച്ചിട്ടുണ്ടെന്നും എല്ലാം ഒരുമിച്ച് വാദം കേൾക്കാമെന്നും കോടതി അറിയിച്ചു. എക്സിക്യുട്ടീവിന്റെ ഉത്തരവാദിത്തമല്ല, നിയമത്തിന്റെ ദുരുപയോഗമാണ് തങ്ങളെ ആശങ്കപ്പെടുത്തുന്നുതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
സ്ഥാപനങ്ങളുടെ പ്രവർത്തനത്തിന് ഗുരുതരമായ ഭീഷണിയിയെന്നാണ് സുപ്രീംകോടതി ഈ നിയമത്തെ വിശേഷിപ്പിച്ചത്. ദുരുപയോഗത്തിന്റെ ബൃഹത്തായ ശക്തി ഇതിനുണ്ട്.’തടി മുറിക്കാൻ കൊടുത്ത വാളുകൊണ്ട് വനം മുഴുവൻ മുറിച്ച് മുറിച്ച് മാറ്റുന്ന മരപ്പണിക്കാരനോട് നമുക്കിതിനെ താരതമ്യപ്പെടുത്താം.അതാണ് ഈ നിയമത്തിന്റെ പരിണിത ഫലം’ ചീഫ് ജസ്റ്റിസ് എൻ.വി.രമണ പറഞ്ഞു.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ ജസ്റ്റിസുമാരായ എസ്.ബൊപ്പണ്ണ, ഋഷികേഷ് റോയ് എന്നിവരും അംഗങ്ങളായിരുന്നു.

