തെരഞ്ഞെടുപ്പിനിടെ കീഴൂരിൽ യു.ഡി.എഫ് -ബി.ജെ.പി സംഘർഷം : ആറു പേർക്ക് പരിക്ക് , പൊലീസ് ലാത്തിവീശി

കാസർഗോഡ് : കീഴൂരില്‍ വോട്ടെടുപ്പുനിടെ യു.ഡി.എഫ് -ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറു യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. രാവിലെ ഉണ്ടായ സംഘര്‍ഷം ഉച്ചക്ക് ശേഷം വീണ്ടും ആവര്‍ത്തിച്ചതോടെ കാസര്‍കോട് ഡിവൈ.എസ്.പി വി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സംഘം സ്ഥലത്തെത്തി ഇരുവിഭാഗം പ്രവര്‍ത്തകരെയും ലാത്തിവീശി വിരട്ടി ഓടിക്കുകയായിരുന്നു.
യു.ഡി.എഫ് ബൂത്ത് ഏജന്റ് അബ്ദുള്‍ റഹ്മാന്‍( 32), അസിം ( 20), അസ്ഹര്‍ (20), അജ്മല്‍ (23), അനസ് (16) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21 ആം നമ്ബര്‍ ബൂത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരെ യു.ഡി.എഫുകാര്‍ തടഞ്ഞുവെന്നാരോപിച്ചായിരുന്നു ആദ്യം കശപിശയുണ്ടായത്. മേല്‍പ്പറമ്ബ് സി.ഐ ബെന്നി ലാലിന്റെ നേതൃത്വത്തില്‍ ഇരുഭാഗത്തെയും സംഘര്‍ഷത്തില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ ഇരുപത്തി ഒന്നാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് ആരോപിച്ച് യു.ഡി.എഫ് പ്രവര്‍ത്തകനെ ബി.ജെ.പി തടഞ്ഞുവച്ചു എന്നാരോപിച്ച് വീണ്ടും സംഘര്‍ഷമുണ്ടാകുകയായിരുന്നു. ഇതേ തുടര്‍ന്ന് നിരവധി പേര്‍ വോട്ടുചെയ്യാതെ മടങ്ങി.

