തബ്ലീഗ് സമ്മേളനം ; പങ്കെടുത്ത 36 വിദേശികളെയും എല്ലാ കേസുകളിൽ നിന്നും കുറ്റവിമുക്തരാക്കി

ന്യൂഡല്‍ഹി: തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത 36 വിദേശികളെയും എല്ലാ കേസുകളില്‍ നിന്നും ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് സമ്മേളനത്തില്‍ പങ്കെടുത്തു എന്ന കുറ്റമായിരുന്നു ഇവര്‍ക്കെതിരെയുണ്ടായിരുന്നത്.
എപ്പിഡമിക് ആക്ട്, 2005 ലെ ദുരന്ത നിവാരണ നിയമം, വിസ നിയമലംഘനം, എന്നിവയ്ക്കു പുറമെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാതിരുന്നു, ജീവന് ഭീഷണിയാകുന്ന പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കാന്‍ ഇടയാകുംവിധം അശ്രദ്ധയോടെ പെരുമാറി, നിയന്ത്രണങ്ങള്‍ പാലിക്കാതിരുന്നു, ക്വാറന്റീന് നിയമങ്ങള്‍ ലംഘിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.
14 രാജ്യങ്ങളില്‍ നിന്ന് എത്തിയ വിദേശികളെയാണ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് അരുണ്‍ കുമാര്‍ ഗാര്‍ഗ് കുറ്റവിമുക്തരാക്കിയത്.
നിസാമുദീനില്‍ നടന്ന തബ്ലീഗ് സമ്മേളനത്തില്‍ വിദേശികള്‍ പങ്കെടുത്തത് വിസ നിയമങ്ങള്‍ ലംഘിച്ചാണെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ മതപ്രചരണം അടക്കമുള്ളവ നടത്തിയെന്നുമാണ് ഇവര്‍ക്കെതിരായ കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്.

