ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്ന ഹർജി; ഹാദിയ നിയമ വിരുദ്ധ തടങ്കലില്ലെന്ന് ബോധ്യമായതായി ഹൈക്കോടതി; കേസ് അവസാനിപ്പിച്ചു

കൊച്ചി: മകൾ ഡോ.അഖിലയെന്ന ഹാദിയയെ തടവിലാക്കിയിരിക്കുകയാണെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു വൈക്കം സ്വദേശി കെ.എം.അശോകൻ നൽകിയ ഹേബിയസ് കോർപസ് ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമവിരുദ്ധ തടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് നടപടി. ഹാദിയ പുനർവിവാഹിതയായി തിരുവനന്തപുരത്ത് താമസിക്കുകയാണെന്ന് കോടതിയിൽ സർക്കാർ പറഞ്ഞു. തന്നെ ആരും തടങ്കലിൽ പാർപ്പിച്ചതല്ലെന്ന ഹാദിയയുടെ മൊഴിയും ഹാജരാക്കി.
താനും ഭാര്യയും മകളെ ഫോണിൽ വിളിക്കുകയും ഇടയ്ക്കു ക്ലിനിക്കിലെത്തുകയും ചെയ്തിരുന്നു. എന്നാൽ കഴിഞ്ഞ ഒരു മാസമായി ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. പലപ്പോഴും ഫോൺ സ്വിച്ച് ഓഫായിരുന്നു. മൂന്നിന് ക്ലിനിക്കിൽ എത്തിയപ്പോൾ അടഞ്ഞുകിടക്കുകയായിരുന്നു. മകൾ എവിടെയാണെന്ന് അറിയില്ലെന്നാണു പരിസരത്തുള്ളവർ പറഞ്ഞതെന്നും അറിയിച്ചു. വിവാഹം ചെയ്ത ഷഫിൻ ജഹാനുമായി ദാമ്പത്യ ബന്ധമില്ലെന്നും ഷഫീന്റെ വിവരങ്ങൾ അറിയില്ലെന്നും ഇതിനിടെ, മകൾ പറഞ്ഞിരുന്നെന്നും ഹർജിയിൽ അറിയിച്ചിരുന്നു.

