പെരിയ ചെറു വിമാനത്താവളം: വിശദപഠനത്തിന് തുക

പെരിയ: പെരിയ ചെറുവിമാനത്താവളത്തിന്റെ വിശദമായ പദ്ധതിരേഖയ്ക്ക് ബജറ്റിൽ തുകയനുവദിച്ചതോടെ ജില്ലയുടെ ടൂറിസംസാധ്യതകൾക്ക് വീണ്ടും ചിറകുമുളയ്ക്കുന്നു. തിരുവനന്തപുരം-കോഴിക്കോട് ലൈറ്റ് മെട്രോ, ശബരിമല വിമാനത്താവളം, ഇടുക്കി, വയനാട്, കാസർകോട് ജില്ലകളിലെ ചെറുവിമാനത്താവളം എന്നിവയുടെ പദ്ധതിരേഖ തയ്യാറാക്കാനാണ് ഒൻപതുകോടി രൂപ അനുവദിച്ചിരിക്കുന്നത്.
പെരിയ കൈക്കോട്ട് കുണ്ടിലാണ് പദ്ധതിക്കായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 2019-ൽ പെരിയ ചെറുവിമാനത്താവളത്തിനെ ഉഡാൻപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള പ്രാഥമിക അംഗീകാരം കേന്ദ്ര വ്യോമയാനമന്ത്രാലയം നൽകിയിരുന്നു. അന്ന് സംസ്ഥാനത്തുനിന്ന് കേന്ദ്രത്തിനുമുന്നിൽ മൂന്ന് ചെറുവിമാനത്താവള പദ്ധതികളിൽ അവതരിപ്പിച്ചിരുന്നെങ്കിലും അംഗീകാരം ലഭിച്ചത് പെരിയയിലേതിന് മാത്രമായിരുന്നു. പദ്ധതിരേഖയുടെ നിർമാണം അവസാനഘട്ടത്തിലാണ്. ആവശ്യമായ ലൈസൻസുകൾ ലഭിച്ചാൽ വിമാനത്താവളത്തിന്റെ നിർമാണവുമായി മുന്നോട്ടുപോകാൻ കഴിയുന്ന സ്ഥിതിയാണ് നിലവിലുള്ളത്. മാലക്കല്ലിലെ എൻജിനീയറായ ജോസ് കൊച്ചിക്കുന്നേലാണ് കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിനുമുന്നിൽ ചെറുവിമാനത്താവളത്തിന്റെ സാധ്യതാറിപ്പോർട്ട് സമർപ്പിച്ചത്.
തെളിയുന്നത് സാധ്യതകളുടെ ആകാശം
പെരിയ ചെറു വിമാനത്താവളം കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയിലുൾപ്പെട്ടതിനാൽ കുറഞ്ഞ തുകയ്ക്ക് യാത്രക്കാർക്ക് രാജ്യത്തെവിടേക്കും ആകാശയാത്ര സാധ്യമാകും. സാധാരണക്കാർക്കുകൂടെ ചെറിയ തുകയ്ക്ക് വിമാനയാത്ര നടത്താൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രം ആരംഭിച്ച പദ്ധതിയാണ് ഉഡാൻ. 77 മുതൽ 100 സീറ്റുകൾ വരെയുള്ള വിമാനങ്ങളാണ് പെരിയയിലെത്തുക. ഇവയ്ക്കെല്ലാം അനുമതി ലഭിക്കുന്നമുറയ്ക്ക് രാജ്യത്തെ അന്താരാഷ്ട്രവിമാനത്താവളങ്ങളിലേക്ക് യാത്രക്കാരുമായി പറക്കാൻ കഴിയും.null
ജില്ലയിൽ ഈ പദ്ധതി വരാൻ എറ്റവും യോഗ്യമായ ഇടം പെരിയതന്നെയാണ്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള വിദ്യാർഥികൾ പഠിക്കുന്ന കേന്ദ്രസർവകലാശാലയും ബേക്കൽകോട്ടയുടെ ടൂറിസംസാധ്യതകളും മറ്റുസ്ഥാപനങ്ങളും ജില്ലയുടെ മധ്യഭാഗത്തുള്ള പെരിയയുടെ സാധ്യത വർധിപ്പിച്ചു. 80 ഏക്കറാണ് പദ്ധതിക്കാവശ്യം. ഇതിൽ 28.5 എക്കർ സർക്കാരിന്റേതായി കൈയിലുണ്ട്. 51.5 ഏക്കർ സ്വകാര്യഭൂമി ഏറ്റെടുക്കണം. ഇതിൽ ഭൂരിഭാഗംപേരും സർക്കാരിന് ഭൂമി വിട്ടുനൽകാൻ സമ്മതം മൂളിയതാണ്. മലബാറുകാർക്ക് തെക്കൻകേരളത്തിലെത്താൻ റോഡുമാർഗവും റെയിൽമാർഗവും ഒരുദിവസം വേണം. പദ്ധതി യാഥാർഥ്യമായാൽ ഒന്നോ രണ്ടോ മണിക്കൂറുകൊണ്ട് യാത്ര സാധ്യമാകും. പെരിയ കൂടാതെ ഇടുക്കി, വയനാട് എന്നിവിടങ്ങളിൽ കൂടെ പദ്ധതി വന്നാൽ സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും പെെട്ടന്നുള്ള യാത്ര സാധ്യമാകും. കൂടാതെ, പെരിയയിലും സമീപപ്രദേശങ്ങളിലും പുതിയ നിക്ഷേപകരെത്തുകയും വടക്കൻകേരളത്തിലെ പ്രധാന നഗരമായി മാറുകയും ചെയ്യും.

