രാജ്യം കാത്തിരുന്ന സുദിനം; കോവിഡ് വാക്‌സിനേഷന് തുടക്കമായി

ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വാക്സിൻ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഡൽഹിയിൽനിന്ന് വീഡിയോ കോൺഫറൻസ് മുഖാന്തരമായിരുന്നു ഉദ്ഘാടനം. വാക്സിൻ എപ്പോൾ ലഭ്യമാകുമെന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോൾ അത് ലഭ്യമായിരിക്കുന്നു. ഈ അവസരത്തിൽ എല്ലാ പൗരന്മാരെയും താൻ അഭിനന്ദിക്കുന്നു-പ്രധാനമന്ത്രി പറഞ്ഞു.
കൊറോണ വൈറസ് വാക്സിന്റെ രണ്ടു ഡോസുകളും പ്രധാനപ്പെട്ടതാണെന്ന് ജനങ്ങളെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. രണ്ട് ഡോസുകളും സ്വീകരിക്കുന്നതിന് ഒരു മാസത്തെ ഇടവേളയുണ്ടാകണമെന്ന് വിദഗ്ധർ പറഞ്ഞിട്ടുണ്ടെന്നും മോദി പറഞ്ഞു.
സാധാരണയായി ഒരു വാക്സിൻ വികസിപ്പിക്കാൻ വർഷങ്ങൾ ആവശ്യമാണ്. എന്നാൽ ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ, ഒന്നല്ല രണ്ട് മേയ്ഡ് ഇൻ ഇന്ത്യ വാക്സിനുകൾ തയ്യാറായിക്കഴിഞ്ഞു. ഇതിനിടെ മറ്റ് വാക്സിനുകളുടെ വികസിപ്പിക്കലും അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം മാസ്ക് മാറ്റുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങിയ തെറ്റുകൾ ചെയ്യരുത്. കാരണം രണ്ടാമത്തെ ഡോസിനു ശേഷമാണ് പ്രതിരോധശേഷി രൂപപ്പെടുന്നത്. ചരിത്രത്തിൽ ഇതുവരെ ഇത്രയും വലിയതോതിൽ വാക്സിനേഷൻ നടത്തിയിട്ടില്ല. മൂന്നുകോടിയിൽ താഴെ ജനസംഖ്യയുള്ള നൂറിലധികം രാജ്യങ്ങളുണ്ട്. എന്നാൽ ഇന്ത്യ ആദ്യഘട്ടത്തിൽ മാത്രം മൂന്നുകോടി ജനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകുകയാണ്. രണ്ടാംഘട്ടത്തിൽ ഇത് മുപ്പതു കോടി ആക്കേണ്ടതുണ്ട്- പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഈ അസുഖം ആളുകളെ അവരുടെ കുടുംബങ്ങളിൽനിന്ന് അകറ്റി. അമ്മമാർ കുഞ്ഞുങ്ങളെ ഓർത്ത് കരയുകയും അകന്നുനിൽക്കേണ്ടി വരികയും ചെയ്തു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രായാധിക്യമുള്ള തങ്ങളുടെ ബന്ധുക്കളെ കാണാൻ ജനങ്ങൾക്ക് സാധിച്ചില്ല.

