0.75ശതമാനം നിരക്ക് വര്‍ധിപ്പിച്ച് യു.എസ്: പ്രതിസന്ധി ഉറ്റുനോക്കി ലോകം

18 വര്‍ഷത്തിനിടെ ഇതാദ്യമായി നിരക്കില്‍ മുക്കാല്‍ ശതമാനം വര്‍ധന വരുത്തി യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ്. ജൂലായിലും സമാനമായ നിരക്ക് വര്‍ധനവുണ്ടാകുമെന്ന് ഫെഡ് മേധാവി ജെറോം പവല്‍ സൂചിപ്പിച്ചു.
1994നുശേഷം ഇതാദ്യമായാണ് ഒറ്റയടിക്ക് മുക്കാല്‍ ശതമാനം നിരക്ക് വര്‍ധിപ്പിക്കുന്നത്. ആഗോളതലത്തില്‍ വന്‍ പ്രത്യാഘാതമുണ്ടാക്കുന്നതാണ് അമേരിക്കന്‍ കേന്ദ്ര ബാങ്കിന്റെ തീരുമാനം.
പിടിച്ചുകെട്ടാന്‍ കഴിയാത്ത വിധത്തില്‍ പണപ്പെരുപ്പം കുതിക്കുന്നതാണ് തിരക്കിട്ട നിരക്ക് വര്‍ധനയ്ക്ക് ഫെഡ് റിസര്‍വിനെ പ്രേരിപ്പിച്ചത്. ജൂലായിലും 0.50-0.75ശതമാനം നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് ഫെഡ് റിസര്‍വ് മേധാവി നല്കുന്ന സൂചന.
ഇതോടെ ഈവര്‍ഷം യുഎസിലെ പലിശ നിരക്ക് 3.4ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. 2023 അവസാനത്തോടെ നിരക്ക് 3.8ശതമാനത്തിലെത്തുമെന്നും സാമ്പത്തിക വിദഗ്ധര്‍ നിരീക്ഷിക്കുന്നു.
ആവശ്യകതയിലും ലഭ്യതയിലും കോവിഡിനെതുടര്‍ന്നുണ്ടായ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ പെട്ടെന്നുള്ള നിരക്ക് വര്‍ധന അനിവാര്യമാണെന്നാണ് ഫെഡറല്‍ ഓപ്പണ്‍ മാര്‍ക്കറ്റ് കമ്മറ്റിയുടെ വിലയിരുത്തല്‍. വിലക്കയറ്റം ലക്ഷ്യ നിലവാരമായ രണ്ടുശതമാനത്തിലേയ്ക്ക് ഒതുക്കനാനുള്ള നടപടികളുമായി മുന്നോട്ടുപോകാനാണ് സമിതിയുടെ തീരുമാനം.
40 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് പണപ്പെരുപ്പം ഉയര്‍ന്നതോടെ ദ്രുതഗതിയുള്ള നീക്കം യുഎസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് സാമ്പത്തിക ലോകം പ്രതീക്ഷിച്ചിരുന്നു.
ഇന്ത്യയെ എങ്ങനെ ബാധിക്കും?
നിരക്ക് ഉയരുന്നതോടെ സ്വാഭാവികമായും യുഎസ് സര്‍ക്കാര്‍ കടപ്പത്ര ആദായം വര്‍ധിക്കും. രാജ്യത്തെ വിപണിയില്‍നിന്ന് വന്‍തോതില്‍ വിദേശ നിക്ഷേപം പുറത്തേയ്ക്കൊഴുകാന്‍ അത് ഇടയാക്കും. കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങിയ വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടര്‍ന്നും ഉണ്ടാകുമെന്ന് ഉറപ്പായി. സിഡിഎസ്എലില്‍നിന്നുള്ള കണക്കുപ്രകാരം വിദേശ നിക്ഷേപകര്‍ ഇതുവരെ രണ്ടുലക്ഷം കോടി രൂപയിലേറെ പിന്‍വലിച്ചുകഴിഞ്ഞു.
പത്തുവര്‍ഷത്തെ യുഎസ് കടപ്പത്ര ആദായം ഇപ്പോള്‍ 3.38ശതമാനമാണ്. രണ്ടുശതമാനത്തിന് താഴെയുണ്ടായിരുന്ന നിരക്കാണ് ഈ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നത്.
നിരക്ക് വര്‍ധന യുഎസ് ഡോളറിനും കരുത്തുപകരും. അതോടെ രൂപയുടെ വിനിമിയ മൂല്യത്തില്‍ ഇനിയും ഇടിവ് പ്രതീക്ഷിക്കാം. വിനിമയ മൂല്യം താഴുന്നതോടെ അസംസ്കൃത എണ്ണ ഉള്‍പ്പടെയുള്ള ഇറക്കുമതി ഉത്പന്നങ്ങളുടെ വിലകൂടാനിടയാക്കും. രാജ്യത്തെ ക്രൂഡ് ഓയില്‍ ആവശ്യത്തിന്റെ 85ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നതെന്നകാര്യം പ്രശ്നം കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
ഇറക്കുമതി ചെലവിലെ വര്‍ധനയാണ് രാജ്യത്തെ പണപ്പെരുപ്പത്തിന്റെ ഇപ്പോഴത്തെ പ്രധാനകാരണമായി വിലയിരുത്തുന്നത്. ഏഴ് ശതമാനം വിലക്കയറ്റമുണ്ടെങ്കില്‍ രണ്ടുശതമാനവും ഇറക്കുമതി ചെലവിനെ ചുറ്റിപ്പറ്റിയാണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായാല്‍ ഭാവിയിലും നിരക്കുവര്‍ധനയുമായി റിസര്‍വ് ബാങ്കിന് മുന്നോട്ടുപോകേണ്ടിവരും. കുടൂതല്‍ പലിശ ഭാരം ജനങ്ങള്‍ക്കും കമ്പനികള്‍ക്കുമേലും ഉണ്ടാകാനതിടയാക്കും.
ആഗോളതലത്തില്‍ ഓഹരി വിപണികളെയും സമ്പദ്ഘടനകളെയുമാണ് നിരക്ക് വര്‍ധന സമ്മര്‍ദത്തിലാക്കുന്നത്. വിപണിയിലുള്ള പണലഭ്യത കുറയ്ക്കാനുള്ള നീക്കം ജനങ്ങളുടെ ഉപഭോഗശേഷിയെ ബാധിക്കും. അത് രാജ്യങ്ങളുടെ വളര്‍ച്ച മന്ദഗതിയിലാക്കുകയുംചെയ്യും.

