KSDLIVENEWS

Real news for everyone

അനധികൃത കെട്ടിടമായാലും നിയമം പാലിച്ചേ പൊളിക്കാവൂ; യുപി സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടി

SHARE THIS ON

ന്യൂഡൽഹി: നിയമം പാലിച്ച് മാത്രമേ അനധികൃത കെട്ടിടങ്ങൾ പോലും പൊളിക്കാവൂ എന്ന് ഉത്തർപ്രദേശ് സർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. സർക്കാരിന്റെ പ്രവർത്തനം നീതിയുക്തമായിരിക്കണം. പ്രയാഗ് രാജിലും കാൺപൂരിലും പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചതിനെ സംബന്ധിച്ച് സുപ്രീംകോടതി ഉത്തർപ്രദേശ് സർക്കാരിനോട് വിശദീകരണം തേടി. അതേസമയം, ഉത്തർപ്രദേശിലെ പൊളിക്കൽ നടപടി പൂർണ്ണമായും സ്റ്റേ ചെയ്യണമെന്ന ജംഇയത്തുല്‍ ഉലമയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.null

പ്രവാചക വിരുദ്ധ പരാമർശത്തിനെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ പൊളിച്ചുനീക്കിയ യുപി സർക്കാർ നടപടിക്ക് എതിരായ ഹർജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിർദേശം. ജംഇയത്തുല്‍ ഉലമയാണ് സുപ്രീം കോടതിയെ സമീപിച്ചത്. അടിയന്തിരാവസ്ഥക്കാലത്ത് പോലും ഇല്ലാത്ത നടപടികളാണ് യുപിയിൽ ഇപ്പോൾ നടക്കുന്നതെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകരായ സി.യു സിങ്, ഹുസേഫ അഹമദി എന്നിവർ ചൂണ്ടിക്കാട്ടി.

എന്നാൽ പൊളിച്ചുനീക്കിയ വീടുകളുടെ ഉടമകൾ ആരും കോടതിയെ സമീപിച്ചിട്ടില്ലെന്ന് ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ചൂണ്ടിക്കാട്ടി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ജംഇയത്തുല്‍ ഉലമ കോടതിയെ സമീപിച്ചത്. അനധികൃത നിർമ്മാണങ്ങളാണ് നീക്കംചെയ്യുന്നത്. അത് ഏത് മതസ്ഥരുടേതാണെങ്കിലും നീക്കംചെയ്യുമെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.

എന്നാൽ, വീട് നഷ്ടപ്പെട്ട എല്ലാവർക്കും കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഹർജി ഇനി പരിഗണിക്കുന്ന ചൊവ്വാഴ്ച്ച വരെ അനിഷ്ടസംഭവങ്ങൾ ഒന്നും ഉണ്ടാകരുതെന്നും കോടതി വാക്കാൽ നിരീക്ഷിച്ചു. ജസ്റ്റിസ് എഎസ് ബൊപ്പണ്ണ, വിക്രംനാഥ്‌ എന്നിവർ അടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജിയിൽ വാദംകേട്ടത്.

ബിജെപിയുടെ മുൻ വക്താക്കളുടെ പ്രവാചക നിന്ദയ്ക്ക് എതിരെ പ്രതിഷേധിച്ചവരുടെ വീടുകളാണ് അനധികൃത കയ്യേറ്റമാരോപിച്ച് പ്രയാഗ് രാജ്, കാൺപൂർ എന്നിവിടങ്ങളിൽ പൊളിച്ചുനീക്കിയതെന്നാണ് ജംഇയത്തുല്‍ ഉലമയുടെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!