കളമശ്ശേരിയില്‍ വീട് ഇടിഞ്ഞുവീണ സംഭവം; നടുക്കം വിട്ടുമാറാതെ അയല്‍വാസികള്‍

കളമശ്ശേരി: ‘ അമ്മക്ക് ഇപ്പോഴും നടുക്കം വിട്ടുമാറിയിട്ടില്ല’-കളമശ്ശേരിയിൽ വീട് ഇടിഞ്ഞ് താഴുന്നത് നേരിൽക്കണ്ട സരള എന്ന വീട്ടമ്മയുടെ മകളും കൗൺസിലറുമായ ബിന്ദുമനോഹരൻ പറയുന്നു.
അപകടം നടന്ന വീടിന്റെ രണ്ട് വീട് അപ്പുറത്താണ് സരളയുടെ വീട്. രാവിലെ കുളി കഴിഞ്ഞ് തുണി വിരിക്കാൻ വീടിന്റെ ടെറസിൽ കയറിയതായിരുന്നു. അപ്പോഴാണ് ലോറിയിൽ നിന്ന് ചരൽ ഇറക്കുന്നതുപോലെയുള്ള ശബ്ദത്തോടെ വീട് ഇടിയുന്നത് കണ്ടത്. പിന്നാലെ ഹയറുവിന്റെ വീട് ഇടിഞ്ഞ് താഴുന്നുവെന്ന് നിലവിളിച്ചുകൊണ്ട് അവർ ഓടി എത്തുകയായിരുന്നു.
ബിന്ദു പോലീസിലും ഫയർഫോഴ്സിലും വിവരമറിയിച്ചു. വീട്ടുടമസ്ഥൻ ഹംസക്ക് ചായക്കടയാണ്. അത് തുറക്കാൻ പോകുന്നതും അമ്മ സരള കണ്ടിരുന്നു. അമ്മ തന്നെയാണ് ഹംസയുടെ ഭാര്യയും മകളും മാത്രമേ അവിടെ ഉണ്ടാകൂ എന്ന കാര്യം ഓർമിപ്പിച്ചതും. വീട് കുലുങ്ങുന്നത് കണ്ട് ഹയറുന്നിസയും മകളും മൂന്നാമത്തെ നിലയിലെ മുറിയിലേക്ക് മാറി. പിന്നാലെ നാട്ടുകാരടക്കം ചേർന്ന്. വീട്ടിലകപ്പെട്ടുപോയ അവരെ പുറത്ത് എത്തിക്കുകയായിരുന്നു.

അപകടം നേരിൽ കണ്ടതിന്റെ നടുക്കം ഇപ്പോഴും സരളക്ക് മാറിയിട്ടില്ല.
കഴിഞ്ഞ 20 വർഷമായി ഹംസയും കുടുംബവും ഈ വീട്ടിലാണ് താമസിക്കുന്നത്. താഴത്തെ നിലയിൽ നാല് പേരടങ്ങുന്ന മറ്റൊരു കുടുംബം വാടകക്ക് താമസിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അവർ താമസം മാറി പോയത്. അതിനാൽ വൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് ഹംസയുടെ വീടിനോട് ചേർന്ന നാല് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തൊട്ടടുത്ത വീട് ഒരു ഭാഗത്തേക്ക് ചരിഞ്ഞ് പോയി. ഈ കുടുംബങ്ങളെ തൊട്ടടുത്ത് കൂനംതൈ അംഗൻവാടിയിൽ ക്യാമ്പ് തുറന്ന് അവിടേക്ക് മാറ്റി.ഇടിഞ്ഞ് താഴ്ന്ന വീടിന്റെ ഭാഗങ്ങൾ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മാറ്റിക്കൊണ്ടിരിക്കുകയാണ്. വില്ലേജ് ഓഫീസർ എത്തി നാശനഷ്ടം വിലയിരുത്തി. ഹംസയും കുടുംബവും സഹോദരിയുടെ വീട്ടിലേക്ക് മാറി.

