കര്‍ണാടക കാർവാറിൽ മണ്ണിടിഞ്ഞ് 7മരണം; പുഴയിലേക്ക് വീണ ഗ്യാസ് ടാങ്കറിൽനിന്ന് വാതക ചോർച്ചയെന്ന് സംശയം

കർവാർ: കര്‍ണാടകയിലെ ഗോകര്‍ണകയ്ക്ക് സമീപം മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ ഉൾപ്പെടെ ഏഴുപേർ മരിച്ചു. ദക്ഷിണ കന്നട ജില്ലയിലെ അങ്കോള താലൂക്കിലെ ഷിരുർ ഗ്രാമത്തിന് സമീപം ദേശീയ പാത 66-ൽ ചൊവ്വാഴ്ചയാണ് അപകടം.
ദേശീയപാതയ്ക്ക് സമീപത്തെ ചായക്കടയ്ക്ക് മുന്നിൽ നിന്നിരുന്ന അഞ്ചുപേരും ഗ്യാസ് ടാങ്കർ ലോറിയിലുണ്ടായിരുന്ന ഡ്രൈവറും ക്ലീനറും ആണ് മണ്ണിനടിയിൽ കുടുങ്ങിയത്. ഇടിഞ്ഞുവീണ മണ്ണിനൊപ്പം താഴെയുള്ള ഗാഗാവാലി പുഴയിലേക്ക് ഇവർ ഒലിച്ചുപോയെന്നാണ് വിവരം.
കാണാതായവർക്കായി എൻഡിആർഎഫ് സംഘം വ്യാപക തിരച്ചിൽ തുടരുന്നതിനിടെയാണ് ഇവർ മരിച്ചെന്ന വിവരം വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടുചെയ്തത്. പുഴയിലേക്ക് പതിച്ച ടാങ്കറിൽനിന്ന് വാതകചോർച്ച ഉണ്ടായെന്ന സംശയത്തെ തുടർന്ന് സമീപവാസികളെ ഒഴിപ്പിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകി. മറ്റു നിരവധി വാഹനങ്ങളും അപകടത്തിൽപ്പെട്ടിട്ടുണ്ട്.

