വിലകൾ കുതിച്ചുയരുന്നു ; നിൽക്കള്ളിയില്ലാതെ ജനം ; രാജ്യത്ത് പാചകവാതക വിലയും ഇന്ധനവിലയും കുതിച്ചുയരുന്നു

കൊച്ചി:ആഗോളവിപണിയിൽ അസംസ്കൃത എണ്ണ 2008-ലെ റെക്കോഡ് വിലയുടെ മൂന്നിലൊന്ന് നിലവാരത്തിൽ നിൽക്കുമ്പോഴും രാജ്യത്ത് ഇന്ധനവിലയും പാചകവാതക വിലയും കുതിച്ചുയരുന്നു. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ (എൽ.പി.ജി.) വില സിലിൻഡറിന് ചൊവ്വാഴ്ച 50 രൂപ വർധിച്ചു. ഇതോടെ, കൊച്ചിയിൽ വില 701 രൂപയായി. രണ്ടാഴ്ചയ്ക്കിടെ 100 രൂപയുടെ വർധന.
എല്ലാ മാസവും ഒന്നാം തീയതിയാണ് വില കൂട്ടുന്നതെങ്കിൽ ഇത്തവണ രണ്ടിനാണു കൂട്ടിയത്. അന്ന് 601-ൽനിന്ന് 651 രൂപയായിട്ടായിരുന്നു വർധന. ചൊവ്വാഴ്ച 50 രൂപകൂടി വർധിപ്പിക്കുകയായിരുന്നു. മാസങ്ങളായി സബ്‌സിഡിയില്ലാത്തതും സാധാരണക്കാരെ വലയ്ക്കുന്നുണ്ട്.
പാചകവാതകത്തിനുപുറമേ ഇന്ധനവിലയും ബിഹാർ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഒരു ലിറ്റർ പെട്രോളിന് 1.37 രൂപയും ഡീസലിന് 1.53 രൂപയും കൂട്ടി. അന്താരാഷ്ട്ര വിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കൂടിയതാണ് വിലവർധനവിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് അസംസ്‌കൃത എണ്ണവിലയിൽ വെറും മൂന്നു ഡോളറിന്റെ മാത്രം വർധനയാണുണ്ടായത്. ബ്രെന്റ് ക്രൂഡ് വില ഇപ്പോൾ വീപ്പയ്ക്ക് 50 ഡോളറിനടുത്താണ്.
2008-ൽ ക്രൂഡോയിൽ വില 150 ഡോളറിനടുത്തായിരുന്നപ്പോൾപ്പോലും ആഭ്യന്തരവിപണിയിൽ ഇന്ധനവില ഈ നിലവാരത്തിനു താഴെയായിരുന്നു.
കൊച്ചിയിലെ വില ലിറ്ററിന് (രൂപ)
തീയതി പെേട്രാൾ ഡീസൽ
ഡിസം. 1 82.48 76.37

