കള്ളപ്പണ നിയമം വിവേകപൂർവം ഉപയോഗിക്കണം -ഇ.ഡി.യോട് സുപ്രീംകോടതി

ന്യൂഡൽഹി:കള്ളപ്പണം വെളുപ്പിക്കുന്നത് തടയൽ നിയമം (പി.എം.എൽ.എ.) വിവേകപൂർവം ഉപയോഗിച്ചില്ലെങ്കിൽ അതിന്റെ പ്രസക്തിതന്നെ നഷ്ടമാകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി.) സുപ്രീംകോടതി. കള്ളപ്പണക്കേസിലെ രണ്ടു പ്രതികളുടെ കേസ് പരിഗണിക്കവേ ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം പറഞ്ഞത്.
നിങ്ങൾ നിയമത്തിൽ വെള്ളംചേർക്കുകയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജുവിനോട് കോടതി പറഞ്ഞു. ഈ കേസിൽ മാത്രമല്ല, 100 രൂപയുടെയും 10,000 രൂപയുടെയും കേസിൽ വരെ ഈ നിയമം ഉപയോഗിച്ച് ആളുകളെ അഴിക്കുള്ളിലാക്കുകയാണ്. അതിനാൽ, വിവേകപൂർവം നിയമം ഉപയോഗിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
ബാങ്ക് തട്ടിപ്പുകേസിൽ തെലങ്കാന ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരേ നരേന്ദർ കുമാർ പട്ടേലും മറ്റൊരു കള്ളപ്പണക്കേസിൽ ജാർഖണ്ഡ് ഹൈക്കോടതി സമൻസ് റദ്ദാക്കാത്തതിനെതിരേ ഉഷാ മാർട്ടിനും നൽകിയ ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.

