ജി-7 ഉച്ചകോടിയിലേക്ക് മോദിയെ ക്ഷണിച്ച് ബ്രിട്ടന്‍; ബോറിസ് ജോണ്‍സണ്‍ ഇന്ത്യ സന്ദര്‍ശിച്ചേക്കും

ന്യൂഡൽഹി: ജൂണിൽ നടക്കുന്ന ജി-7 ഉച്ചകോടിയിൽ അതിഥിയായി പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ച് ബ്രിട്ടൻ. ജി-7 ഉച്ചകോടിക്ക് മുമ്പ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യ സന്ദർശിച്ചേക്കുമെന്നും ബ്രിട്ടീഷ് ഹൈകമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യയെ ‘ലോകത്തിന്റെ ഫാർമസി’ എന്ന് വിശേഷിപ്പിച്ച ബ്രിട്ടൻ കോവിഡ് വാക്സിൻ നിർമിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. ലോകത്തിന് ആവശ്യമായ വാക്സിനുകളുടെ അമ്പതുശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. മഹാമാരിക്കാലത്ത് ബ്രിട്ടണും ഇന്ത്യയും ഒരുമിച്ച് പ്രവർത്തിച്ചുവെന്നും ബ്രട്ടീഷ് ഹൈകമ്മീഷൻ വ്യക്തമാക്കി.
ഇന്ത്യയ്ക്ക് പുറമേ ഓസ്ട്രേലിയ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളെയും ഉച്ചകോടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ജൂൺ 11 മുതൽ 14 വരെ കോൺവാളിൽ നടക്കുന്ന ഉച്ചകോടിയിൽ ബ്രിട്ടൺ, കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ്.എ. എന്നീ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും പങ്കെടുക്കും. കോവിഡ്, കാലാവസ്ഥ വ്യതിയാനം, സ്വതന്ത്ര വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ ചർച്ച ചെയ്യും

