വില കൂട്ടിയതോടെ മിൽമ പാൽ വിൽപനയിൽ ഇടിവ്

കാസർഗോഡ് : മിൽമ പാൽ വില കൂട്ടിയത് കാരണം എല്ലാ ജില്ലകളിലും മിൽമ പാൽ വിതരണം ശരാശരി 5000 ലീറ്റർ വരെ കുറഞ്ഞിട്ടുണ്ട്. ഇതര പാൽ കമ്പനികളുടെ പ്രചാരണങ്ങളും വിൽപന തന്ത്രങ്ങളും മിൽമയെ തളർത്തുന്നുണ്ട്. ഇതിനെതിരെ വിവിധ സർക്കാർ സ്ഥാപനങ്ങൾ മുഖേനയും അല്ലാതെയും മിൽമ ബോധവൽക്കരണം നടത്തുന്നുണ്ട്. അളവു തൂക്ക നിയമ പ്രകാരം പാക്കറ്റുകളിൽ 1 മില്ലി ലീറ്ററിന്റെ വില രേഖപ്പെടുത്തണമെന്ന വ്യവസ്ഥ നിർബന്ധമാക്കണമെന്നാണ് അധികൃതർ പറയുന്നത്. ഉപഭോക്താക്കളെയും വിൽപന ഏജന്റുമാരെയും സന്തോഷിപ്പിക്കും വിധമാണ് ഇതര പാൽ കമ്പനികളുടെ പാൽ വിൽപന. ഇതിന്റെ പേരിൽ പാൽ വിൽപന കുറഞ്ഞുവെങ്കിലും ഏജൻസികൾ ഒന്നും ഒഴിവായിട്ടില്ലെന്ന് മിൽമ അധികൃതർ പറഞ്ഞു. പാൽ വില വർധിപ്പിക്കുന്നതിനു മുൻപ് പാലിന് മിൽമ മേഖലാ യൂണിയനുകൾ വഴി ക്ഷീര സംഘങ്ങൾക്ക് നൽകിയിരുന്ന ശരാശരി വില 39.38 രൂപ ആയിരുന്നു. സംഘങ്ങൾ കർഷകർക്ക് 37.49 രൂപയാണ് നൽകിയിരുന്നത്. വിൽപന വില ലീറ്ററിന് 6 രൂപ വർധിപ്പിച്ചപ്പോൾ അതിന്റെ 83.75 ശതമാനവും കർഷകന് നൽകുന്നതിന് തീരുമാനിച്ചു. പാലിന് ക്ഷീര സഹകരണ സംഘങ്ങൾക്ക് 45.45 രൂപയും സംഘങ്ങൾ കർഷകർക്കു നൽകുന്നത് 43.17 രൂപയുമായി.”

