ഗാർഹിക ഗ്യാസ് സിലിണ്ടറുകളിൽ ഇനി ക്യുആർ കോഡും; ലക്ഷ്യം ഗ്യാസ് മോഷണവും കരിഞ്ചന്തയും തടയുക
എൽപിജി ഗ്യാസ് സിലിൻഡർ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ സൗകര്യത്തിനായി കേന്ദ്ര സർക്കാർ കർശന നടപടികളിലേക്ക്. എൽപിജി സിലിൻഡറുകളിൽ ക്യുആർ കോഡുകൾ സജ്ജീകരിക്കുമെന്ന് സർക്കാർ അറിയിച്ചു. കരിഞ്ചന്തയും ഗ്യാസ് സിലിൻഡറുകളിലെ മോഷണവും തടയുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. ഗാർഹിക ഗ്യാസ് സിലിൻഡറിലെ വാതകത്തിന്റെ അളവ് ഒന്ന് മുതൽ രണ്ട് കിലോഗ്രാം വരെ കുറവാണെന്ന് പലപ്പോഴും ഉപഭോക്താക്കൾ പരാതിപ്പെടുന്നുണ്ട്.
ഗ്യാസ് മോഷണം തടയുന്നതിനായി എൽപിജി സിലിൻഡറിൽ ക്യുആർ കോഡ് സജ്ജീകരിക്കാൻ സർക്കാർ പോകുകയാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. ഇത് ആധാർ കാർഡ് പോലെയായിരിക്കും. ക്യുആർ കോഡിലൂടെ ഗ്യാസ് സിലിൻഡറിലെ ഗ്യാസ് ട്രാക്ക് ചെയ്യുന്നത് വളരെ എളുപ്പമായിരിക്കും.സ്‌മാർട്ട്‌ഫോൺ ഉപയോഗിച്ച് ഈ ക്യുആർ കോഡ് സ്‌കാൻ ചെയ്‌താൽ പൂർണമായ വിവരങ്ങൾ ലഭിക്കും.
ഉപഭോക്താക്കൾക്ക് എൽപിജി സിലിൻഡറുകൾ ട്രാക്ക് ചെയ്യാൻ കഴിയുമെന്നതിനാൽ ഇത് വിപ്ലവകരമായ മാറ്റമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ 20,000 എൽപിജി സിലിൻഡറുകളിൽ ക്യുആർ കോഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഏത് ഡിജിറ്റൽ ഉപകരണത്തിന്റെയും സഹായത്തോടെ എളുപ്പത്തിൽ ക്യുആർ വായിക്കാനാകും. അടുത്ത മൂന്ന് മാസത്തിനുള്ളിൽ, എല്ലാ 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിൻഡറുകളിലും ക്യുആർ കോഡ് പതിക്കാനാണ് ലക്ഷ്യമിടുന്നത്.