ചെർക്കള – കല്ലടുക്ക റോഡ് സമരം ശക്തമാവുന്നു; റോഡ് പണി തീർന്ന് ഗതാഗത യോഗ്യമാകുന്നവരെ സമരം തുടരും

ചെങ്കള: ചെര്‍ക്കള-കല്ലടുക്ക റോഡിന്‍െറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന ജനകീയ സമരം ശക്തമാവുന്നു. ചെര്‍ക്കള -കല്ലടുക്ക റോഡ് വികസന ജനകീയ സമരസമിതി നെല്ലിക്കട്ട നേതൃത്വം നല്‍കുന്ന സമരം ഒരാഴ്ച പിന്നിട്ടപ്പോള്‍ സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി എത്തി. ചെര്‍ക്കള-ഉക്കിനടുക്ക 19 കി.മീ പാത, 37.76 കോടി രൂപക്കാണ് കിഫ്ബി കരാര്‍ നല്‍കിയത്. ഇതുപ്രകാരം 2019 ഒക്ടോബറില്‍ പണി തീരേണ്ടതായിരുന്നു. കാസര്‍കോട്-ബംഗളൂരു അന്തര്‍ സംസ്ഥാന പാത കൂടിയാണ് ഈ റോഡ്. തകര്‍ന്നു പൊളിഞ്ഞ റോഡില്‍ അപകടം പതുങ്ങിയിരിക്കുന്നതാണ് ജനത്തെ സമരത്തിനിറക്കാന്‍ പ്രേരിപ്പിച്ചത്. പത്തുവര്‍ഷമായി റോഡില്‍ ചെറിയ അറ്റകുറ്റപ്പണി നടന്നതൊഴിച്ചാല്‍ കാര്യമായ പണിയൊന്നും നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. റോഡ് നന്നാക്കി ഗതാഗത യോഗ്യമാകുന്നത് വരെ വരെ സമരം തുടരുമെന്ന നിലപാടാണ് രാഷ്ട്രീയ ഭേദമന്യേ സമരത്തിനിറങ്ങിയവര്‍ക്ക്. രാജ്യാന്തര മോട്ടിവേഷനല്‍ സ്പീക്കറും മനഃശാസ്ത്രജ്ഞനുമായ ഡോ. അസീസ് മിത്തടി കഴിഞ്ഞദിവസം ഐക്യദാര്‍ഢ്യവുമായി സമരപ്പന്തലിലെത്തി. വൈറ്റ് ഫോർട്ട് വില്ലാസ് റെഡിഡൻഷ്യൽ അസോസിയേഷനും, ഗുരു നഗർ സൗഹൃദ കൂട്ടായ്മയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരം പന്തലിലേക്ക് ജാഥയായി എത്തിയിരുന്നു.

