ഓപ്പറേഷൻ സ്ക്രീൻ കാസർഗോട്ട് 104 കേസുകൾ.

കാസര്‍കോട്: കാഴ്ച മറക്കുന്ന വിധത്തില്‍ വാഹനങ്ങളുടെ ഗ്ലാസുകളില്‍ കര്‍ട്ടന്‍ ഇടുന്നതും കറുത്ത കൂളിംഗ് ഫിലിം ഒട്ടിക്കുന്നതും തടയാന്‍ മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലും കര്‍ശന നടപടി തുടങ്ങി. ‘ഓപ്പറേഷന്‍ സ്‌ക്രീന്‍’ എന്ന പേരില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി ജില്ലയില്‍ 104 കേസുകള്‍ ഇന്നലെ പിടികൂടി. തുടര്‍ന്നുള്ള ദിവസങ്ങളിലും പ്രത്യേക പോയിന്റുകള്‍ നിശ്ചയിച്ച് പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.
കറുത്ത കൂളിംഗ് ഫിലിം ഒട്ടിച്ചും കര്‍ട്ടന്‍ ഇട്ടും ഓടുന്നതില്‍ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ഗതാഗത നിയമം ലംഘിക്കുന്നതു തടയാന്‍ കര്‍ശനനടപടി എടുക്കാനാണ് ഗതാഗത വകുപ്പ് കമ്മിഷണര്‍ ഉത്തരവിട്ടത്.കോടതി വിധി വന്നിട്ടും നിയമം അനുസരിക്കാന്‍ പലരും തയ്യാറായിരുന്നില്ല. നിയമലംഘനം നടത്തിയതായി ശ്രദ്ധയില്‍പെട്ട വാഹനങ്ങളുടെ ഉടമയുടെ പേരില്‍ ഇ ചെല്ലാന്‍ പ്രകാരം കുറ്റപത്രം നല്‍കുകയാണ് ചെയ്തത്.
കാസര്‍കോട് ജില്ലയില്‍ തൃക്കരിപ്പൂര്‍, കാലിക്കടവ് മുതല്‍ മഞ്ചേശ്വരം വരെയുള്ള ഭാഗങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന നടന്നു. പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളുടെ കറുത്ത ഫിലിമുകള്‍ പൊളിച്ചു മാറ്റുകയും കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. വാഹന ഉടമകളെ ബോധവല്‍ക്കരിക്കാനും മുന്നറിയിപ്പ് നല്‍കാനും അധികൃതര്‍ തയ്യാറായി.
അവധി ദിവസമായതിനാല്‍ കൂടുതല്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ഇന്നലെ നിരത്തില്‍ ഉണ്ടായിരുന്നില്ല. കാസര്‍കോട് ആര്‍.ടി.ഒ രാധാകൃഷ്ണന്‍, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ജെര്‍സണ്‍ എന്നിവരും ജോയിന്റ് ആര്‍.ടി.ഒ മാരും എം.വി.ഐമാരും ജില്ലയിലെ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

