കാട്ടാനകളെ തടയാൻ സൈറൺ മുഴങ്ങുന്ന സൗരോർജ വേലി

കാനത്തൂർ ∙ കാട്ടാനകളെ തടയാൻ സൗരോർജ വേലിയിൽ സൈറൺ ഘടിപ്പിച്ച് വനംവകുപ്പിന്റെ പരീക്ഷണം. നെയ്യങ്കയത്തെ പുഴയോരത്താണ് സൈറൺ മുഴങ്ങുന്ന വേലി സ്ഥാപിച്ചത്. ആനകൾ തട്ടുമ്പോൾ തന്നെ സൈറൺ മുഴങ്ങും വിധമാണ് വേലി ക്രമീകരിച്ചിട്ടുള്ളത്. നെയ്യങ്കയത്ത് ഉൾപ്പെടെ വനംവകുപ്പ് നിർമിച്ച സൗരോർജ വേലികൾ കാട്ടാനക്കൂട്ടം തകർക്കുന്നത് പതിവാണ്. വേലിയിൽ വലിയ മരങ്ങൾ ഒടിച്ചിട്ടോ വേലിയുടെ തൂണുകൾ ചവിട്ടി തകർത്തോ ആണ് ആനകൾ കൃഷിയിടങ്ങളിലേക്ക് കടക്കുന്നത്.
ആനകൾ തകർക്കാൻ ശ്രമിക്കുമ്പോൾ വേലിയിലെ സൈറൺ മുഴങ്ങുകയും അപ്പോൾ വനപാലകർക്ക് എത്തി അവയെ തടയാനും കഴിയും. മറ്റു ജില്ലകളിൽ ഇതു പരീക്ഷിച്ചിട്ടുണ്ടെങ്കിലും ജില്ലയിൽ ആദ്യമാണ്. 2.65 ലക്ഷം രൂപ ചെലവിലാണ് വനംവകുപ്പ് 700 മീറ്റർ വേലി നിർമിച്ചത്. ഡിഎഫ്ഒ പി.കെ.അനൂപ് കുമാർ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ജനാർദനൻ അധ്യക്ഷത വഹിച്ചു. ഇ.മണികണ്ഠൻ, ശോഭ പയോലം, എം.രാഘവൻ നായർ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ കെ.ജയകുമാരൻ, എം.വി.രാജു പ്രസംഗിച്ചു

