KSDLIVENEWS

Real news for everyone

പേപ്പർ നോട്ടിന് വിട! പ്ലാസ്റ്റിക് കറൻസി ഇറക്കാൻ റിസർവ് ബാങ്ക്; തുടക്കം 10, 20 രൂപ നോട്ട്

SHARE THIS ON

ന്യൂഡൽഹി: രാജ്യത്ത് പ്ലാസ്റ്റിക് (പോളിമർ) കറൻസി യാഥാർഥ്യമായേക്കും. നിലവിലുള്ള കടലാസ് നോട്ടുകൾക്ക് പകരം കൂടുതൽ കാലം ഈടുനിൽക്കുന്ന പോളിമർ നോട്ടുകൾ അവതരിപ്പിക്കും. പോളിമർ സബ്സ്ട്രേറ്റ് നിർമാണ യൂണിറ്റ് സ്ഥാപിക്കുന്നതിനായി, ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് (ബിആർബിഎൻഎംപിഎൽ) ആഗോള താൽപര്യപത്രം (ഇഒഐ) ക്ഷണിച്ചു. പ്ലാസ്റ്റിക് നോട്ടുകൾ യാഥാർഥ്യമാക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പായാണ് ഇതിനെ കാണുന്നത്. 10, 20 രൂപയുടെ നോട്ടുകളായിരിക്കും തുടക്കത്തിൽ പോളിമറിൽ പുറത്തിറക്കുകയെന്നാണ് സൂചന.

കടലാസുനോട്ടുകൾക്കു പകരം പ്ലാസ്റ്റിക് (പോളിമർ) കറൻസി ഇറക്കുന്ന കാര്യം പരിഗണിനയിലുണ്ടെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര കഴിഞ്ഞമാസം പറഞ്ഞിരുന്നു. എന്നാൽ ഈ പ്രാഥമിക ഘട്ടത്തിലാണെന്നും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കടലാസ് നോട്ടുകൾ വേഗം നശിച്ചാൽ, പകരം പുതിയത് പ്രിന്റ് ചെയ്യേണ്ടി വരും. പ്ലാസ്റ്റിക് നോട്ടുകൾ വഴി ഇതിനൊരു പരിഹാരമാകുമെന്നാണ് വിലയിരുത്തൽ. 

2014ൽ 10 രൂപയുടെ 100 കോടി പ്ലാസ്റ്റിക് നോട്ടുകൾ പ്രിന്റ് ചെയ്യുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. കൊച്ചിയടക്കം 5 നഗരങ്ങളിൽ ട്രയൽ നടത്തുമെന്നാണ് അന്നറിയിച്ചത്. എന്നാൽ സാങ്കേതികപ്രശ്നങ്ങൾ മൂലം ഇത് നിർത്തിവയ്ക്കുകയായിരുന്നു.

മുഷിയില്ല, ഏറെക്കാലം ഉപയോഗിക്കാം

കോട്ടൺ അധിഷ്ഠിതമായ പേപ്പർ ഉപയോഗിച്ചാണ് നിലവിൽ നോട്ടുകളുടെ അച്ചടി. ഇത്തരം നോട്ടുകൾ ശരാശരി 3-4 വർഷം കഴിയുമ്പോൾ മുഷിയും. പൊടി, വെള്ളം തുടങ്ങിയവ മൂലവും ആളുകൾ മടക്കിവയ്ക്കുന്നതിനാലും എളുപ്പത്തിൽ‌ മോശമാകാനുള്ള സാധ്യതയുമേറെ. എന്നാൽ, പോളിമർ നോട്ടുകൾക്ക് ഈ പ്രശ്നമില്ല. ദീർഘകാലം ഈടുംനിൽക്കും. പോളിമർ നോട്ടുകളും പഴ്സിലും പോക്കറ്റിലും മറ്റും മടക്കിവയ്ക്കാം. എളുപ്പത്തിൽ മുഷിയില്ല. കനവും കുറവാണ്.

∙ 2024-25ൽ ഏതാണ്ട് 2380 കോടി നോട്ടുകളാണ് മുഷിഞ്ഞതിനെ തുടർന്ന് പൊതുവിപണിയിൽ നിന്ന് റിസർവ് ബാങ്ക് പിൻവലിച്ചത്. മുൻവർഷത്തേക്കാൾ 12.3% അധികം.
∙ പിൻവലിച്ച നോട്ടുകളിൽ ഭൂരിഭാഗവും 500ന്റേത് ആയിരുന്നു. 100ന്റെ നോട്ടുകളാണ് തൊട്ടുപിന്നാലെയുള്ളത്.

കള്ളനോട്ടടി കുറയും

പോളിമർ നോട്ടുകളുടെ വ്യാജൻ ഉണ്ടാക്കാൻ പ്രയാസമാണെന്നതും നേട്ടമാണ്. പ്ലാസ്റ്റിക് ആയതിനാൽ കൂടുതൽ സുരക്ഷാ ഫീച്ചറുകളും പ്രത്യേക മഷികളും ഉൾക്കൊള്ളിക്കാം. ഇതു കള്ളനോട്ടടിക്കുള്ള സാധ്യത കുറയ്ക്കും. 

2024-25ലെ കണക്കുപ്രകാരം കറൻസി നോട്ടുകൾ അച്ചടിക്കാൻ റിസർവ് ബാങ്കിന് 6372.8 കോടി രൂപ ചെലവഴിക്കേണ്ടി വന്നിരുന്നു. 2023-24ലെ 5101.4 കോടി രൂപയെ അപേക്ഷിച്ച് കുത്തനെ കൂടി. യുപിഐ അടക്കമുള്ള ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമായെങ്കിലും ഇന്ത്യയിൽ ഇപ്പോഴും കറൻസി നോട്ടുകളുടെ പ്രചാരവും കൂടുന്നതായാണ് കണക്കുകൾ.  

∙ഈ വർഷം മേയ് 15 വരെയുള്ള കണക്കുപ്രകാരം രാജ്യത്ത് 42.86 ലക്ഷം കോടി രൂപയുടെ കറൻസികൾ പ്രചാരത്തിലുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 11.5% അധികം. ഈ സാമ്പത്തിക വർഷത്തെ ആദ്യ ഒന്നരമാസത്തിനിടെ മാത്രം 1.15 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി.

∙ രാജ്യത്ത് മൊത്തം പ്രചാരത്തിലുള്ള കറൻസികളിൽ 40 ശതമാനവും 500ന്റെ നോട്ടുകൾ. 10 രൂപ നോട്ടുകൾ 16 ശതമാനമുണ്ട്. 10, 20, 50 രൂപനോട്ടുകളുടെ സംയോജിത വിഹിതം 32 ശതമാനമാണ്. 

പണ്ടും ആലോചിച്ചു, പക്ഷേ…

2012ലും പോളിമർ കറൻസി പുറത്തിറക്കാൻ റിസർവ് ബാങ്ക് ആലോചിച്ചിരുന്നു. കൊച്ചി, മൈസൂർ, ജയ്പുർ, ഷിംല, ഭുവനേശ്വർ എന്നിവിടങ്ങളിൽ പരീക്ഷണാർഥം 10 രൂപാ നോട്ടുകൾ അവതരിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ സാങ്കേതിക ബുദ്ധിമുട്ടുകളെ തുടർന്ന് അന്ന് പ്ലാൻ ഉപേക്ഷിക്കുകയായിരുന്നു. നിലവിൽ ഇത്തരം സാങ്കേതിക പ്രശ്നങ്ങളില്ല. മാത്രമല്ല, ഇപ്പോൾ എടിഎമ്മുകളുടെ സാങ്കേതികവിദ്യയും പോളിമർ നോട്ടുകളെ ഉൾക്കൊള്ളാൻ കഴിയുന്നതാണെന്ന അനുകൂല ഘടകവുമുണ്ട്. 

ആദ്യം ഓസ്ട്രേലിയ

1988ൽ ഓസ്ട്രേലിയയാണ് ലോകത്ത് ആദ്യമായി പോളിമർ കറൻസി ഉപയോഗിച്ചുതുടങ്ങിയ രാജ്യം. ഇപ്പോൾ 60ഓളം രാജ്യങ്ങൾ ഉപയോഗിക്കുന്നു. കാനഡ, യുകെ, ന്യൂസിലൻഡ്, വിയറ്റ്നാം, മലേഷ്യ, സിംഗപ്പൂർ, തായ്‍ലൻഡ്, ഇന്തൊനീഷ്യ, റൊമേനിയ തുടങ്ങിയവ അതിലുണ്ട്. 

ചെലവ് കുറയ്ക്കാം

പ്ലാസ്റ്റിക് കറൻസി ദീർഘകാലം ഈടുനിൽക്കുമെന്നതിനാൽ അടിക്കടി പുത്തൻ നോട്ട് അച്ചടിക്കേണ്ട സാഹചര്യം ഒഴിവാകും. അച്ചടിച്ചെലവ് വലിയതോതിൽ കുറയും. പരീക്ഷണാടിസ്ഥാനത്തിൽ പുറത്തിറക്കുന്ന 10, 20 രൂപാ നോട്ടുകൾ വിജയകരമായാൽ മറ്റു കറൻസികളിലേക്കും കടക്കാനാണ് റിസർവ് ബാങ്ക് ആലോചിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!