അഭയാര്‍ഥികള്‍ തിങ്ങിനിറഞ്ഞ വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ ടയറില്‍ മൃതദേഹാവശിഷ്ടം, അന്വേഷണം

വാഷിങ്ടൺ: കാബൂളിൽ നിന്ന് അഭയാർഥികളുമായി പറന്ന യുഎസ് വ്യോമസേന വിമാനത്തിന്റെ അടിയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായി യുഎസ്. അമേരിക്കൻ വ്യോമസേന വിമാനം യുഎസ് വ്യോമസേന സി17 ഗ്ലോബ്മാസ്റ്റർ വിമാനത്തിന്റെ ലാൻഡിങ് ഗിയറിലാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതെന്ന് യുഎസ് വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. ദുരന്തമുണ്ടായ സാഹചര്യം അന്വേഷിക്കുമെന്നും യുഎസ് വ്യക്തമാക്കി.
താലിബാൻ അഫ്ഗാൻ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ രക്ഷപ്പെടാനായി കാബൂൾ എയർപോർട്ടിൽ ജനങ്ങൾ തിരക്ക് കൂട്ടി. വിമാനത്തിൽ കയറിപ്പറ്റാനായി ജനങ്ങൾ തിക്കിതിരക്കി. ഒടുവിൽ തിക്കിനിറച്ചാണ് വിമാനം പുറപ്പെട്ടത്. വിമാനത്താവളത്തിലെ സുരക്ഷാസാഹചര്യം മോശമായ സാഹചര്യത്തിൽ എത്രയും പെട്ടന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുകയായിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്.
ഒഴിപ്പിക്കൽ നടപടികൾക്കായുള്ള ചരക്ക് ഇറക്കാനായാണ് യുഎസ് വിമാനം കാബൂൾ വിമാനത്താവളത്തിലെത്തിയത്. എന്നാൽ വിമാനം ലാൻഡ് ചെയ്തതോടെ ആളുകൾ ഇരച്ചെത്തി. ഇതോടെ ചരക്ക് ഇറക്കുന്നതിനു മുൻപ് വിമാനം ആളുകളേയും കൊണ്ട് ടേക്ക് ഓഫ് ചെയ്യുകയായിരുന്നു.
അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടാനായി നൂറുകണക്കിന് അഫ്ഗാനികളാണ് കഴിഞ്ഞദിവസം കാബൂൾ വിമാനത്താവളത്തിൽ നിന്ന് യുഎസ് വിമാനത്തിൽ ഇടിച്ചുകയറിയത്. വിമാനത്താവളത്തിലും പരിസരത്തും ആളുകൾ പരക്കം പായുന്നതിന്റെയും യുഎസ് വിമാനത്തിൽ തിങ്ങിനിറഞ്ഞ് ഇരിക്കുന്നതിന്റേയും ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
വിമാനത്തിന്റെ പുറംഭാഗത്ത് തൂങ്ങി യാത്ര ചെയ്ത രണ്ട് പേർ യാത്രയ്ക്കിടെ താഴേക്ക് വീണതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിമാനം നീങ്ങുമ്പോൾ മുന്നിലും വശങ്ങളിലൂമായി കയറാനാകാത്ത ജനം ഓടുന്ന ദൃശ്യം അങ്കലാപ്പ് വ്യക്തമാക്കുന്നതായി. 3200 പേരെ യുഎസ് വിമാനങ്ങളിൽ അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ചതായാണ് കണക്കുകൾ.

