KSDLIVENEWS

Real news for everyone

പറന്നുയരുന്ന വിമാനത്തിന്റെ ചിറകിനടിയിലിരുന്ന് യാത്ര; അഫ്ഗാനില്‍ നിന്ന് ഭീതിപ്പെടുത്തുന്ന കാഴ്ചകള്‍

SHARE THIS ON

കാബൂൾ: അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ പൂർണമായും പിടിച്ചെടുത്തതോടെ സുരക്ഷിത ഇടങ്ങൾ തേടിയുള്ള അഫ്ഗാൻ ജനതയുടെ കൂട്ടപലായനം തുടരുകയാണ്. ജനങ്ങളുടെ പരക്കംപാച്ചിലിനിടെ ഞെട്ടിക്കുന്ന കാഴ്ചകളാണ് അഫ്ഗാനിൽ നിന്ന് പുറത്തുവരുന്നത്. കാബൂൾ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ നിന്ന് ചിലർ താഴേക്ക് പതിക്കുന്ന ഭീകരമായ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. വിമാനത്തിന്റെ ടയറിന്റെ ഇടയിൽ തൂങ്ങി യാത്ര ചെയ്തവരാണ് താഴേക്ക് പതിച്ചതെന്നായിരുന്നു വാർത്തകൾ.

ഇപ്പോഴിതാ പറന്നുയരുന്ന വിമാനത്തിൽ തൂങ്ങി യാത്ര ചെയ്യുന്നവരുടെ ദൃശങ്ങളാണ് പുറത്തുവരുന്നത്. പറന്നുയരുന്ന വിമാനത്തിന്റെ ചിറകിനടിയിലിരുന്ന് യാത്ര ചെയ്യുന്നവരുടെ ദൃശ്യങ്ങൾ ഇവരിൽ ആരോ തന്നെയാണ് മൊബൈൽ ഫോണിൽ പകർത്തിയിരിക്കുന്നത്. എന്നാൽ ഇവരിൽ ആരെങ്കിലും ജീവനോടെയുണ്ടോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നാണ് റിപ്പോർട്ടുകൾ. ഏത് വിമാനത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന കാര്യത്തിലും വ്യക്തതയില്ല.


താലിബാൻ ഭരണം പിടിച്ചെടുത്തതിന് പിന്നിലെയാണ് കാബൂൾ വിമാനത്താവളത്തിൽ ജനങ്ങൾ തടിച്ചുകൂടിയത്. കാബൂളിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങളിൽ കയറിക്കൂടാൻ ജനങ്ങൾ തിക്കുംതിരക്കുമുണ്ടാക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഇതിനിടെ വിമാനത്തിനുള്ളിൽ ഇടം ലഭിക്കാത്ത രണ്ടുപേരാണ് വിമാനത്തിന്റെ ടയറിൽ തൂങ്ങി യാത്ര ചെയ്യാൻ ശ്രമിച്ചതെന്നാണ് അഫ്ഗാനിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്തിൽ നിന്ന് ചിലർ കെട്ടിടത്തിന് മുകളിലേക്ക് പതിച്ചതായി കണ്ടുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ടായിരുന്നു.

വിമാനത്തിൽ തിങ്ങിക്കൂടിയാണ് ആളുകൾ രാജ്യം വിട്ടത്. ആളുകളെ ഒഴിപ്പിക്കാനായി കാബൂൾ വിമാനത്താവളത്തിലെത്തിയ യുഎസ് വ്യോമസേന വിമാനത്തിൽ 640 പേരാണ് ഇടിച്ചുകയറിയത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറുകണക്കിന് പേർ അവസാന അഭയമെന്നോണം വിമാനത്തിനുള്ളിൽ കയറിപ്പറ്റുകയായിരുന്നു. കാബൂളിൽ നിന്ന് ഖത്തറിലേക്കുള്ള സി-17 ഗ്ലോബ്മാസ്റ്റർ കാർഗോ ജെറ്റിൽ നിന്നുള്ള ദൃശ്യങ്ങളാണ് യുഎസ് ഡിഫൻസ് മാധ്യമമായ ഡിഫൻസ് വൺപുറത്തുവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!