ട്വന്റി 20 ലോകകപ്പ്: ബംഗ്ലാദേശിനെതിരേ സ്‌കോട്ട്‌ലാന്‍ഡിന് അട്ടിമറി ജയം
ഒമാൻ: ട്വന്റി 20 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തിൽ ബംഗ്ലാദേശിനെതിരേ അട്ടിമറി ജയം നേടി സ്കോട്ട്ലാൻഡ്. ആറ് റൺസിനാണ് സ്കോട്ട്ലാൻഡിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലാൻഡ് മുന്നോട്ടുവെച്ച 141 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എടുക്കാനേ സാധിച്ചുള്ളു.
സ്കോർ: സ്കോട്ട്ലാൻഡ് – 20 ഓവറിൽ 140/9. ബംഗ്ലാദേശ് – 20 ഓവറിൽ 134/7.
കൃത്യമായ ഇടവേളകളിൽ വിക്കറ്റെടുത്ത ബൗളർമാരാണ് സ്കോട്ട്ലാൻഡിന് വിജയം സമ്മാനിച്ചത്. 36 പന്തിൽ 38 റൺസ് നേടിയ മുഷ്ഫിഖുർ റഹീമാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്കോറർ. സ്കോട്ട്ലാൻഡിനായി ബ്രാഡ്ലി വീൽ മൂന്ന് വിക്കറ്റും ക്രിസ് ഗ്രേവ്സ് രണ്ട് വിക്കറ്റും നേടി. ജോഷ് ഡാവി, മാർക്ക് വാട്ട് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലാൻഡിന്റെ തുടക്കം തകർച്ചയോടെയായിരുന്നു. 53 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ നഷ്ടമായി വലിയ തകർച്ച നേരിട്ട സ്കോട്ടിഷ് നിരയെ ക്രിസ് ഗ്രേവ്സും മാർക്ക് വാട്ടും ചേർന്നാണ് ഭേദപ്പെട്ട നിലയിലെത്തിച്ചത്. ഇരുവരും ചേർന്ന് ഏഴാം വിക്കറ്റിൽ 51 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 17 പന്തിൽ 22 റൺസ് നേടിയാണ് വാട്ട് മടങ്ങിയത്. 28 പന്തിൽ 45 റൺസും നിർണായകമായ രണ്ട് വിക്കറ്റും നേടിയ ക്രിസ് ഗ്രേവ്സാണ് കളിയിലെ താരം