വന്ദേഭാരതില്‍ ആദ്യയാത്രചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്; കണ്ണൂർ സ്റ്റേഷനിൽ വന്‍ സുരക്ഷാ സന്നാഹം

കണ്ണൂര്‍: വന്ദേഭാരത് എക്സ്പ്രസില്‍ ആദ്യമായി യാത്രചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്. കണ്ണൂരില്‍നിന്ന് എറണാകുളത്തേക്കാണ് യാത്ര. വൈകീട്ട് 3.40-ന് കണ്ണൂരില്‍നിന്ന് പുറപ്പെട്ട ട്രെയിനിലെ എക്സിക്യൂട്ടീവ് കോച്ചിലാണ് മുഖ്യമന്ത്രി കയറിയത്. കനത്ത സുരക്ഷാ വലയത്തിലാണ് യാത്ര. മുഖ്യമന്ത്രി വരുന്നതിന് മുന്നോടിയായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വലിയ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും റെയില്‍വേ പോലീസും സ്റ്റേഷനിലുണ്ടായിരുന്നു. ഡ്രോണ്‍ ഉപയോഗിച്ച് റെയില്‍വേ പാളങ്ങളിൽ പരിശോധന നടത്തി. ഡോഗ് സ്ക്വാഡും സ്റ്റേഷനിലെത്തി. അതേസമയം, സ്റ്റേഷനുള്ളില്‍ മറ്റു യാത്രക്കാര്‍ക്ക് വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. കണ്ണൂരിലും തലശ്ശേരിയിലും അടുത്തിടെ വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായ പശ്ചാത്തലത്തില്‍ കണ്ണൂര്‍ സൗത്ത് റെയില്‍വേ സ്റ്റേഷന്, തലശ്ശേരി, മാഹി എന്നീ പ്രദേശങ്ങളിലെ പാളങ്ങളിലും പോലീസ് വിന്യാസമുണ്ട്. വന്ദേഭാരത് എക്സ്പ്രസ് കോഴിക്കോട് സ്റ്റേഷനിൽ എത്തിയപ്പോഴും ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

