ഇന്ത്യ മുന്നണിയുടെ സംഘടനാ രൂപത്തോട് യോജിപ്പില്ല; ചർച്ചകളിൽ സിപിഎം പങ്കെടുക്കും

തിരുവനന്തപുരം∙ ‘ഇന്ത്യ’ മുന്നണിയെന്ന പ്ലാറ്റ്ഫോം ആകാമെന്നും അതിന്റെ പേരിൽ സംഘടനാരൂപത്തോട് യോജിപ്പില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഏകോപന സമിതി എന്നത് സംഘടനാ രൂപമാണ്. അതിനോട് യോജിപ്പില്ല. ഇന്ത്യ മുന്നണിയുടെ ചർച്ചകളിൽ സിപിഎം നേതാക്കൾ പങ്കെടുക്കും. സിപിഎം ഏതെങ്കിലും ആൾക്കോ സംസ്ഥാനത്തിനോ മാത്രമായി പ്രത്യേക തീരുമാനത്തിലെത്തുന്ന പാർട്ടിയല്ല. സിപിഎമ്മിൽ പൊതു അഭിപ്രായമാണ് ബാധകമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യ മുന്നണിയുടെ ഏകോപന സമിതിയിലേക്ക് നേതാക്കളെ അയക്കേണ്ടതില്ലെന്ന് സിപിഎം തീരുമാനിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയെ തകർക്കാൻ നോട്ടുനിരോധന ഘട്ടത്തിൽ ശ്രമം നടന്നെന്നും ഇപ്പോൾ സഹകരണ മേഖലയെ മൊത്തത്തിൽ ആക്ഷേപിക്കാൻ ചില ഏജൻസികൾ ശ്രമിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളിലെ ഇഡി റെയ്ഡിനെക്കുറിച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സുതാര്യമായ രാഷ്ട്രീയം നടത്തുന്നവരെ കേന്ദ്ര ഏജൻസികൾ ആക്ഷേപിക്കുന്നു. കേന്ദ്ര ഏജൻസികൾ സിപിഎമ്മിനെ അല്ല സഹകരണ മേഖലയെ ആണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. അഭിനേതാക്കളോടുള്ള ഇഷ്ടം വാക്കുകളിലൂടെ ഇല്ലാതാകരുതെന്നായിരുന്നു നടൻ അലൻസിറയറുടെ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

