കുഞ്ഞിന് ആവശ്യത്തിനു നൽകിയ ശേഷവും മുലപ്പാൽ അമിതമായി വർദ്ധിച്ചു ; അപ്പോഴാണ് ഞാൻ ഇങ്ങനെ ഒരു തീരുമാനം എടുത്തത് ; ലോക്ഡൗണിൽ 20 പാക്കറ്റ് മുലപ്പാൽ വിൽപ്പന നടത്തി ഒരു അമ്മ

വിവാഹം കഴിഞ്ഞ് ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് നിര്‍മാതാവായ നിധി പര്‍മര്‍ ഹിരനന്ദിനിക്കും ഭര്‍ത്താവ് തുഷാറിനും കുഞ്ഞ് പിറന്നത്. 2020 ഫെബ്രുവരി 20നാണ് ഇവര്‍ക്ക് ആണ്‍കുഞ്ഞു പിറന്നത്. ഇപ്പോള്‍ നിധിയുടെ പുതിയ തീരുമാനം കേട്ട് അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ. കുഞ്ഞിനു നല്‍കിയ ശേഷമുള്ള മുലപ്പാല്‍ ആവശ്യമുള്ള മറ്റു കുഞ്ഞുങ്ങള്‍ക്ക് നല്‍കുകയാണ് നിധി. ‘കുഞ്ഞിന് ആവശ്യത്തിനു നല്‍കിയ ശേഷവും മുലപ്പാല്‍ ഒഴുകിക്കൊണ്ടിരുന്നു. അപ്പോഴാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്. മുലപ്പാല്‍ എടുത്ത് റഫ്രിജറേറ്ററില്‍ സൂക്ഷിച്ചാല്‍ മൂന്നോ നാവോ മാസം ഉപയോഗിക്കാമെന്ന് ഇന്റര്‍നെറ്റില്‍ നോക്കിയപ്പോള്‍ എനിക്ക് മനസ്സിലായി.അങ്ങനെയാണ് മുലപ്പാല്‍ ശേഖരിച്ച് സൂക്ഷിക്കാന്‍ തുടങ്ങിയത്. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഫ്രീസര്‍ നിറഞ്ഞു. അപ്പോള്‍ വീണ്ടും ആശങ്കയിലായി. ഇന്റര്‍നെറ്റില്‍ നോക്കിയപ്പോള്‍ ഫേസ്പാക്കായും മറ്റും മുലപ്പാല്‍ ഉപയോഗിക്കുന്നതായി കണ്ടു. മാത്രമല്ല, മുലപ്പാല്‍ കുഞ്ഞിനെ കുളിപ്പിക്കാനും കാല്‍ കഴുകാനുമെല്ലാം ഉപയോഗിക്കുമെന്ന് എന്റെ ചില സുഹൃത്തുക്കള്‍ പറഞ്ഞു. പക്ഷേ, എന്തുകൊണ്ടോ എനിക്ക് അതിനോട് യോജിക്കാനായില്ല. അത് ക്രൂരതയാണെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് മുലപ്പാല്‍ വില്‍ക്കാന്‍ തീരുമാനിച്ചത്.’- നിധി പറയുന്നു. മുംബൈയിലെ സൂര്യ ആശുപത്രിയിലേക്കാണ് നിധി തന്റെ മുലപ്പാല്‍ നല്‍കുന്നത്. 2019 മുതല്‍ ആശുപത്രിയില്‍ ബ്രസ്റ്റ് മില്‍ക്ക് ബാങ്ക് നിലവിലുണ്ട്. ലോക്ഡൗണ്‍ തുടങ്ങിയതിനു ശേഷം ആവശ്യത്തിന് പാല്‍ ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. ‘ബാന്ദ്രയിലെ വനിതാ ശിശുക്ഷേമ ആശുപത്രിയിലുള്ള എന്റെ ഗൈനക്കോളജിസ്റ്റുമായി ഇക്കാര്യം സംസാരിച്ചു. അവരാണ് സൂര്യ ആശുപത്രിയിലേക്ക് പാല്‍ നല്‍കാന്‍ പറഞ്ഞത്. 20 പാക്കറ്റ് പാല്‍ എന്റെ കയ്യില്‍ ഉണ്ടായിരുന്നു. ഒരു കുഞ്ഞ് വീട്ടിലുള്ളതിനാല്‍ കോവിഡ് പടരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് പാല്‍ എത്തിക്കാന്‍ എനിക്ക് പ്രയാസമായിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ വീട്ടില്‍ വന്ന് പാല്‍ ശേഖരിക്കാന്‍ സന്നദ്ധതകാണിച്ചു’- നിധി വ്യക്തമാക്കി

