ചെർക്കള- ജാൽസൂർ പാത നവീകരിക്കും

ഒന്നാംഘട്ട പട്ടികയിൽനിന്ന് ഒഴിവാക്
കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡ് ഒന്നാംപട്ടികയിൽ
പൊയിനാച്ചി: കേരള പുനർനിർമാണ പദ്ധതിയുടെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന്റെ നിരത്ത് വിഭാഗം തിരഞ്ഞെടുത്ത 59 റോഡുകളുടെ പട്ടികയിൽനിന്ന് ചെർക്കള-ജാൽസൂർ സംസ്ഥാനപാതയെ രണ്ടാംഘട്ടത്തിലേക്ക് മാറ്റി.
പട്ടികയിൽ അവസാനം ഇടംപിടിച്ചതും 12.5 കിലോമീറ്റർ ദൂരം മലയോര ഹൈവേയുടെ ഭാഗമായതുമായ കുമ്പള-ബദിയടുക്ക-മുള്ളേരിയ റോഡിനെ പകരം ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി. ജില്ലയിലൂടെ കടന്നുപോകുന്ന പ്രധാന അന്തസ്സംസ്ഥാന പാതയുടെ വികസനം ഇതോടെ അനിശ്ചിതമായി വൈകുമെന്ന് ഉറപ്പായി.
കർണാടകയുമായി ബന്ധിപ്പിക്കുന്ന 39 കി.മീറ്റർ ദൂരമുള്ള ചെർക്കള- ജാൽസൂർ റോഡിന്റെ നവീകരണം ഒന്നാംഘട്ടത്തിൽനിന്ന് ഒഴിവാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഉദുമ എം.എൽ.എ. കെ.കുഞ്ഞിരാമൻ മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും കത്ത് നൽകി. വിഷയം പരിശോധിച്ചുവരികയാണെന്ന് മുഖ്യമന്ത്രി എം.എൽ.എ.യെ മറുപടിയായി അറിയിച്ചു.
റീ-ബിൽഡ് കേരള ഇനീഷ്യേറ്റീവ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ജർമൻ ബാങ്കായ കെ.എഫ്.ഡബ്ല്യു.വിന്റെയും ലോകബാങ്കിന്റെയും സഹായത്തോടെ സംസ്ഥാനത്ത് ഏകദേശം 1600 കിലോമീറ്റർ റോഡാണ് നവീകരിക്കുന്നത്. ആദ്യഘട്ടത്തിൽ 819 കിലോമീറ്റർ വരുന്ന 31 റോഡുകളുടെ വികസനമാണ് ആസൂത്രണ-സാമ്പത്തികകാര്യ വകുപ്പിന്റെ ഉത്തരവിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിനാണ് (കെ.എസ്.ടി.പി.) ഏകോപന ചുമതല. കെ.എസ്.ടി.പി. പദ്ധതി ഏറ്റെടുക്കുന്നതിനായി ജർമൻ ബാങ്കിന്റെയും ലോക ബാങ്കിന്റെയും നിർദേശാനുസരണം മുൻഗണനാ പട്ടിക തയ്യാറാക്കിയപ്പോഴാണ് ജാൽസൂർ റോഡ് ആദ്യപട്ടികയിൽനിന്ന് തഴയപ്പെട്ടത്. ചെന്നൈയിലെ എൽ.ആൻഡ് ടി. ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിഡറ്റ് എന്ന കമ്പനിയുടെ സഹായത്തോടെ ജർമൻ ബാങ്കിന്റെ അംഗീകാരത്തിന് വിധേയമായാണ് പഠനംനടത്തി പട്ടിക നിശ്ചയിച്ചത്.
ജനസാന്ദ്രത കുറഞ്ഞതും വനമേഖലയിലൂടെയാണ് റോഡ് പ്രധാനമായും കടന്നുപോകുന്നതെന്നും കണക്കിലെടുത്തതാണ് ജാൽസൂർ റോഡിന് തിരിച്ചടിയായത്.
ജനവാസമേഖലയിലൂടെ കടന്നുപോകുന്ന കുമ്പള-ബദിയടുക്ക -മുള്ളേരിയ 29.55 കി.മീറ്റർ റോഡിന് സർവേയിലെ മാനദണ്ഡങ്ങൾ അപ്രതീക്ഷിത നേട്ടമാവുകയുംചെയ്തു.
കുമ്പള-മുള്ളേരിയ റോഡിനെ കേരള പുനർനിർമാണ പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കുകയും ചെയ്തിട്ടുണ്ട
ഈ റോഡിന്റെ ബദിയടുക്ക മുതൽ മുള്ളേരിയവരെയുള്ള 12.5 കി.മീറ്റർ ഭാഗം നേരത്തെ മലയോര ഹൈവേയുടെ ചേവാർ-എടപ്പറമ്പ് റീച്ചിന്റെ ഭാഗമായി നവീകരിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുള്ളതുമാണ്. ഇത് ടെൻഡർ ഘട്ടത്തിലുമാണ്.
ഇക്കാര്യവും നിലവിലുള്ള കുമ്പള-ബദിയഡുക്ക റോഡ് നല്ല ഗതാഗതനിലവാരത്തിലുള്ളതും കൊണ്ടാണ് യാത്ര ദുഷ്കരമായ ജാൽസൂർ റോഡിന് പ്രഥമപരിഗണനവേണമെന്ന് ആവശ്യപ്പെടുന്നതെന്ന് കെ.കുഞ്ഞിരാമൻ എം.എൽ.എ. സർക്കാരിന് സമർപ്പിച്ച കത്തിൽ ചൂണ്ടിക്കാട്ടുന്നു.
സുബ്രഹ്മണ്യം, മടിക്കേരി ഭാഗങ്ങളിൽനിന്നും ശബരിമല തീർഥാടകർ ഉൾപ്പെടെ ആയിരകണക്കിന് യാത്രക്കാർ എളുപ്പവഴിയായ ജാൽസൂർ-ചെർക്കള റോഡിലൂടെയാണ് ഇപ്പോൾ കേരളത്തിൽ എത്തുന്നത്.

