KSDLIVENEWS

Real news for everyone

ഓണച്ചെലവിന് 3000 കോടിയെങ്കിലും കടമെടുക്കേണ്ടിവരും; രണ്ടുമാസത്തെ ക്ഷേമപെൻഷൻ ഒരുമിച്ച് നൽകും

SHARE THIS ON

തിരുവനന്തപുരം : ഓണക്കാല ചെലവുകൾക്കായി പതിവുപോലെ കേരളം 3000 കോടി രൂപയെങ്കിലും കടമെടുക്കേണ്ടിവരും. ആദ്യഘട്ടമായി ആയിരംകോടി രൂപ കടമെടുക്കും. കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടക്കും.

ശമ്പളം, പെൻഷൻ, മറ്റു സാധാരണ ചെലവുകൾ എന്നിവയ്ക്ക് മാസം 6000 കോടി രൂപവേണം. ഓണക്കാലത്ത് 3000 കോടിയെങ്കിലും അധികമായി കണ്ടെത്തേണ്ടിവരും. പൊതുവിപണിയിൽനിന്ന് കടമെടുക്കാൻ എല്ലാ ചൊവ്വാഴ്ചയും റിസർവ് ബാങ്കിലൂടെ കടപ്പത്രങ്ങളുടെ ലേലം നടക്കാറുണ്ട്.

ഓണച്ചെലവ് നേരിടാൻ അടുത്തടുത്ത ആഴ്ചകളിൽത്തന്നെ കേരളത്തിന് കടമെടുക്കേണ്ടിവരും. ഓണത്തിന് രണ്ടുമാസത്തെ (ജൂലായ്, ഓഗസ്റ്റ് ) ക്ഷേമപെൻഷൻ ഒരുമിച്ചുനൽകാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് 1800 കോടിരൂപ വേണം. ബോണസ്, ഉത്സവ അഡ്വാൻസ് എന്നിവയ്ക്കായി കഴിഞ്ഞവർഷത്തെ നിരക്കിൽ 800 കോടിരൂപ വേണ്ടിവരും.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ബോണസ് കഴിഞ്ഞവർഷത്തേക്കാൾ കൂടുതൽ നൽകാൻ കഴിയാത്തസ്ഥിതിയാണ്. കഴിഞ്ഞവർഷം നാലായിരം രൂപയാണ് ബോണസ് നൽകിയത്. അതിന് അർഹതയില്ലാത്തവർക്ക് 2750 രൂപ ഉത്സവബത്തയും നൽകിയിരുന്നു. 15,000 രൂപയാണ് തിരിച്ചടയ്ക്കേണ്ട ഉത്സവ അഡ്വാൻസായി നൽകിയത്. ഇതേനിരക്കിലായിരിക്കും ഇത്തവണയും ആനുകൂല്യങ്ങൾ. ഇതുസംബന്ധിച്ച തീരുമാനം തിങ്കളാഴ്ച ഉണ്ടാവും.

സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിന് 440 കോടി രൂപ വേണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ പണമില്ലാത്തതിനാൽ ഇതും ബജറ്റിൽനിന്നുതന്നെ നൽകേണ്ടിവരും. ഓണക്കാലത്തെ വിപണി ഇടപെടലിനും പണം നീക്കിവെക്കണം.

ഇത്തവണ ഡിസംബർവരെ 17,936 കോടിരൂപ വായ്പയെടുക്കാനാണ് സംസ്ഥാനത്തിന് അനുമതിയുള്ളത്. ഇതിൽ 4000 കോടിയോളം ഇതിനകം എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!