ആദ്യ ഡോസ് 90 ശതമാനം പിന്നിട്ടു, റിപ്പോര്‍ട്ട് ചെയ്ത ഡെങ്കി വകഭേദം പുതിയതല്ല- ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിൽ നേട്ടമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വാക്സിനേഷൻ ആദ്യ ഡോസ് 90 ശതമാനം കടന്നുവെന്നും അഞ്ച് സംസ്ഥാനങ്ങളിൽ ഇത് നൂറ് ശതമാനത്തിനടുത്താണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുവരെ 2,39,67,633 (2.39 കോടി) പേർക്ക് ആദ്യ ഡോസ് നൽകി. വാക്സിനെടുക്കാൻ വിമുഖത പാടില്ലെന്നും മരണസംഖ്യ കൂടുതലും വാക്സിനെടുക്കാത്തവരിലാണെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് ജാഗ്രതയിൽ ഒരു വിട്ടുവീഴ്ചയും വരുത്തരുതെന്നും മന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധം പാലിച്ചാൽ മാത്രമേ ഇപ്പോഴുള്ള ഇളവുകൾ തുടരാൻ കഴിയുകയുള്ളൂവെന്നും മന്ത്രി ഓർമ്മിപ്പിച്ചു
അതോടൊപ്പം തന്നെ ഡെങ്കി പനി സംബന്ധിച്ച് ചില തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഡെങ്കി പനിക്ക് നാല് വകഭേദങ്ങളാണ് ഉള്ളത്. ഇതിൽ രണ്ടാം വകഭേദം പുതിയതായി ഉണ്ടായ ഒന്നാണെന്ന തരത്തിൽ ചില പ്രചാരണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അത് തെറ്റാണെന്നും 2017ൽ രാജ്യത്ത് കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ ഈ വകഭേദം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡെങ്കിയുടെ നാല് വകഭേദങ്ങളിൽ ഏറ്റവും അപകടകരമായത് രണ്ടാമത്തേതാണെന്നും മന്ത്രി പറഞ്ഞു.

