KSDLIVENEWS

Real news for everyone

ഗസ്സ ആക്രമണം; ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന് സ്പാനിഷ് മന്ത്രി

SHARE THIS ON

മാഡ്രിഡ്: ഗസ്സയിൽ ഇസ്രായേൽ നടത്തുന്നത് ആസൂത്രിത വംശഹത്യയെന്ന പരാമർശത്തിന് പിന്നാലെ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കണമെന്ന ആവശ്യവുമായി സ്പാനിഷ് സാമൂഹികാവകാശ വകുപ്പുമന്ത്രി ലോണ്‍ ബെലാര. ഫലസ്തീൻ ജനതയ്‌ക്കെതിരെ ഇസ്രായേൽ നടത്തുന്ന ആസൂത്രിത വംശഹത്യയ്‌ക്കെതിരായ പോരാട്ടത്തിൽ നാം കൂടുതൽ ഗൗരവത്തോടെ ഇടപെടണമെന്നാണ് ബെലാര സ്പാനിഷ് സർക്കാറിനോട് ആവശ്യപ്പെടുന്നത്. ഈ വംശഹത്യക്ക് രാഷ്ട്രീയമായി ഉത്തരവാദികളായവർക്കെതിരെ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിൽ ചർച്ച അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.  ഗസ്സയില്‍ ഇസ്രായേൽ നടത്തുന്ന കൂട്ടക്കുരുതിയെ ന്യായീകരിക്കാനാകില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ യുദ്ധക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും ബെലാര നേരത്തേ ആവശ്യപ്പെട്ടിരുന്നു. “ഇസ്രായേൽ ഭരണകൂടം ഗസ്സയിൽ ആസൂത്രിതമായ വംശഹത്യയാണ് നടത്തുന്നത്. ബോംബിങ് മൂലം ആയിരക്കണക്കിന് പേരാണ് വെള്ളവും വെളിച്ചവും ഭക്ഷണവും കിട്ടാതെ നിൽക്കുന്നത്. ഇത് അന്താരാഷ്ട്ര നിയമങ്ങൾക്ക് എതിരാണ്. യുദ്ധക്കുറ്റമായി പരിഗണിക്കേണ്ടതാണ്. ഇക്കാര്യത്തിൽ സഖ്യകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിയുമായി ചേർന്ന് നീക്കങ്ങൾ നടത്തും” എന്നായിരുന്നു ബെലാരയുടെ പ്രസ്താവന. ഇസ്രായേല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ ഫലസ്തീന് ഐക്യദാര്‍ഢ്യമറിയിച്ച് സ്പെയിനിലെ മാഡ്രിഡിൽ നടന്ന റാലികളിലും ബെലാര പങ്കെടുത്തിരുന്നു.     ഗസ്സയിൽ തുടർച്ചയായ പന്ത്രണ്ടാം ദിനവും ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 3785 ആയി. ഹമാസ് പോളിറ്റ് ബ്യൂറോ അംഗം ജമീലാ അൽ ശൻത്വീയും ദേശീയ സുരക്ഷാ സേന തലവൻ ജിഹാദ് മെഹ്സിനും കൊല്ലപ്പെട്ടു. വൈദ്യുതിയും ഇന്ധനവുമില്ലാതെ ഗസ്സയിലെ ആശുപത്രികൾ അടച്ചുപൂട്ടുകയാണ്. അതേസമയം, ഗസ്സയിലേക്ക് അവശ്യ വസ്തുക്കളെത്തിക്കാൻ റഫാ അതിർത്തി നാളെ തുറന്നേക്കും. 20 ട്രക്കുകൾക്കാണ് പ്രവേശനാനുമതി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!