കാഞ്ഞങ്ങാടിന് അഭിമാനമാകാൻ ഇൻഡോർ സ്റ്റേഡിയം ; നിർമ്മാണം പുരോഗമിക്കുന്നു

കാഞ്ഞങ്ങാട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തിയ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മാണം പുരോഗമിക്കുന്നു. ജില്ലയുടെ കായികമേഖലയിലുള്ള പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്റെ മുന്നോടിയായാണ് ഇന്‍ഡോര്‍ സ്റ്റേഡിയം യാഥാര്‍ത്ഥ്യമാക്കുന്നത്.
ചില പ്രശ്നങ്ങള്‍ കാരണം തുടക്കത്തില്‍ നിര്‍മാണം മന്ദീഭവിച്ചത് കായികപ്രേമികളുടെ പ്രതീക്ഷ തളര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പണി ദ്രുതഗതിയില്‍ നടന്നുവരുന്നുണ്ട്.
കബഡി, വോളിബാള്‍, കമ്ബവലി തുടങ്ങിയ മേഖലകളില്‍ ജില്ലയുടെ സംഭാവന ചെറുതല്ല. കൃത്യവും ശാസ്ത്രീയവുമായ പരിശീലനം കിട്ടിയാല്‍ സ്പോര്‍ട്സ് മേഖലകളിലുള്ള പിന്നാക്കാവസ്ഥ പെട്ടെന്ന് പരിഹരിക്കാനാകുമെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.
പൂര്‍ത്തിയാകുന്നത് രണ്ടുനില സ്റ്റേഡിയം
ആറുകോടി ചെലവിട്ട് നിര്‍മിക്കുന്ന സ്റ്റേഡിയത്തില്‍ വിവിധ സൗകര്യങ്ങള്‍ ഒരുക്കും. താഴത്തെ നിലയില്‍ ഏഴുവരിയും ആറുമീറ്റര്‍ നീളവുമുള്ള ഗാലറി ഇരുവശത്തും ഉണ്ടാകും. വോളിബാള്‍, ബാസ്‌ക്കറ്റ്ബാള്‍, ഹാന്‍ഡ്ബാള്‍, ബാഡ്മിന്റണ്‍ കോര്‍ട്ടുകളും ഇവിടെയാണ്. കൂടാതെ ഡ്രസ് ചേഞ്ചിംഗ് റൂം, ലോബി, ഓഫീസ്, ഡോര്‍മെറ്ററി, ബോയ്സിനും ഗേള്‍സിനുമുള്ള സ്റ്റോര്‍ റൂം എന്നിവ താഴത്തെ നിലയിലാണ്. മുകളിലത്തെ നിലയില്‍ വി.ഐ.പി.ഗാലറിക്കു പുറമെ ബോയ്സിനും ഗേള്‍സിനുമുള്ള ജിംനേഷ്യം, ഡ്രസ്സിംഗ് റൂം, ഗസ്റ്റ് റൂം എന്നിവ ഉണ്ടാകും.
ഈവര്‍ഷം തന്നെ കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം പൂര്‍ത്തീകരിക്കാനാകും.
ഇ.പി. രാജ്മോഹന്‍, വികസന പാക്കേജ് നോഡല്‍ ഓഫീസര്‍

