ഉത്തർപ്രദേശിലെ ബർബാങ്കിയിലെ തകർത്ത മസ്ജിദ് സന്ദർശിച്ച യു.പി മുസ്ലിംലീഗ് നേതാവിനെ അറസ്റ്റ് ചെയ്തു

ലഖ്നൗ: ഉത്തർപ്രദേശിലെ ബർബാങ്കിയിൽ ജില്ലാ ഭരണകൂടം തകർത്തെറിഞ്ഞ ഗരീബ് നവാസ് മസ്ജിദ് സന്ദർശിച്ച യു.പി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡൻറ് ഡോ: മതീൻ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് മതീൻ ഗാൻ മസ്ജിദ് സ്ഥലം സന്ദർശിച്ചത്.
ബാരബങ്കി രാംസ്‌നേഹിഗഡ് സ്റ്റേഷനിലെ പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ ലംഘിച്ചു എന്ന വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിൽ ഇടപെട്ട ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി അഭിഭാഷകൻ കൂടിയായ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഉവൈസിനോട് ജാമ്യത്തിനു വേണ്ട ഇടപെടലുകൾ നടത്താൻ നിർദേശിച്ചിട്ടുണ്ടെന്ന് യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽ ബാബു പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.
അലഹാബാദ് ഹൈകോടതി ഉത്തരവ് കാറ്റിൽപറത്തി 100 വർഷം പഴക്കമുള്ള പള്ളി യു.പിയിലെ ബർബാങ്കി ജില്ല ഭരണകൂടം ഇടിച്ചുനിരത്തുകയായിരുന്നു. ജില്ലയിലെ റാം സൻസെയി ഗട്ട് നഗരത്തിലെ പള്ളിയാണ് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കിയത്. മേയ് 31വരെ പള്ളി പൊളിക്കരുതെന്ന് കഴിഞ്ഞമാസം 24ന് ഹൈകോടതി ഉത്തരവിട്ടിരുന്നു.

