വാട്സ്ആപ്പ് വഴി മന്ത്രി കെ. എം. ഷാജിക്കെതിരെ അപകീർത്തികരമായ സന്ദേശം പ്രചരിപ്പിച്ച സംഭവം: കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി; അഷ്‌റഫ് കർള

കാസർഗോഡ്: കേരള സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ. എം. ഷാജിക്കെതിരെ സമൂഹമാധ്യമമായ വാട്സ്ആപ്പ് വഴി അധിക്ഷേപകരവും അപകീർത്തികരവുമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കാസർഗോഡ് ജില്ലാ പോലീസ് മേധാവിക്ക് (എസ്.പി) പരാതി നൽകി.
കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ അഷ്‌റഫ് കർളയാണ് പരാതി സമർപ്പിച്ചത്.
വാട്സ്ആപ്പിലെ ‘കുമ്പള-അഴിമതിവിരുദ്ധ…’ എന്ന് തുടങ്ങുന്ന ഗ്രൂപ്പിൽ ഒരു പ്രത്യേക പ്രൊഫൈലിൽ നിന്നും മന്ത്രിയെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കുറിപ്പുകളും അശ്ലീലച്ചുവയുള്ള വോയിസ് സന്ദേശങ്ങളും പ്രചരിപ്പിച്ചു എന്നാണ് പരാതി.
”ഒരു വ്യക്തിയുടെ അന്തസ്സിനെ കെടുത്തുന്ന തരത്തിലുള്ള നീചമായ പ്രചരണങ്ങൾ നടത്തുന്നതിനൊപ്പം സമൂഹത്തിൽ പരസ്പര വിദ്വേഷവും വിഭാഗീയതയും ഉണ്ടാക്കുവാനും, വർഗീയ ധ്രുവീകരണത്തിലൂടെ ക്രമസമാധാന നില തകർക്കാനും ബോധപൂർവ്വമായ ശ്രമമാണ് ഇതിന് പിന്നിൽ നടന്നിട്ടുള്ളത്.”
അഷ്‌റഫ് കർള പരാതിയിൽ പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ച സന്ദേശം ഗ്രൂപ്പിലിട്ട വ്യക്തിക്കെതിരെയും, ഇത്തരത്തിലുള്ള നിയമവിരുദ്ധവും വിദ്വേഷഭരിതവുമായ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കാൻ അനുവാദം നൽകിയ ഗ്രൂപ്പ് അഡ്മിൻമാർക്കെതിരെയും സൈബർ നിയമപ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവും കർശനമായ അന്വേഷണം നടത്തി മാതൃകാപരമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി വി ജെയിംസ്. പൊതു പ്രവർത്തകൻ. കെ വി യുസഫ് എന്നിവരും പരാതി നൽകുന്നസമയം ഒപ്പം ഉണ്ടായി
സംഭവവുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകളും വോയിസ് ക്ലിപ്പുകളും ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.

