ഒറ്റക്കാലിൽ സൈക്കിളിൽ കേലാ ചുരവും കീഴടക്കി ലോക റെക്കോർഡിലേക്ക് ; ഭിന്ന ശേഷിക്കാരൻ മലയാളിയായ മുഹമ്മദ് അഷറഫ്

ന്യൂഡൽഹി:ചലനശേഷിയില്ലാത്ത വലതുകാൽപ്പത്തിയുമായി 4200 കിലോമീറ്റർ സൈക്കിൾ ചവിട്ടിയെത്തിയ മുപ്പത്തഞ്ചുകാരമായ മുഹമ്മദ് അഷറഫ് (മുത്തു) തിങ്കളാഴ്ച കേലാ ചുരവും കീഴടക്കി. പാംഗോങ് തടാകത്തെ ലേയുമായി ബന്ധിപ്പിക്കുന്ന 18,860 അടി ഉയരത്തിലുള്ള ഈ ചുരം ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗതാഗതയോഗ്യമായ റോഡാണ്. അതു കീഴടക്കുന്ന ആദ്യ ഭിന്നശേഷിക്കാരനാണ് ഈ മലയാളി.
ഓഗസ്റ്റ് 31-നാണ് റോഡ് ഉദ്ഘാടനംചെയ്തത്. 17,982 അടി ഉയരമുള്ള, ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരംകൂടിയ ഗതാഗതപാതയായ ഖർദൂങ് ലാ, മുഹമ്മദ് അഷറഫ് ഈ മാസം 12-ന് കീഴടക്കിയിരുന്നു. വളരെയധികം ദുർഘടംപിടിച്ച ലക്ഷ്യം നേടിയെടുക്കാനായതിൽ സന്തോഷമുണ്ടെന്ന് അഷറഫ് പറഞ്ഞു.
ഈമാസം 13-ന് കേലയിലേക്ക് സൈക്കിളിൽ നീങ്ങിയ അഷറഫിന് കനത്ത മഞ്ഞുവീഴ്ച കാരണം 500 മീറ്റർ അകലെവെച്ച് തിരിച്ചിറങ്ങേണ്ടിവന്നിരുന്നു. ലഡാക്കിൽത്തന്നെ തുടർന്ന അഷറഫ്, ലക്ഷ്യംകണ്ടേ കേരളത്തിലേക്ക് മടങ്ങൂ എന്ന ദൃഢനിശ്ചയത്തിലായിരുന്നു. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച റോഡുകളിലൊന്നായ കശ്മീരിലെ കിഷ്തോറിനെയും ഹിമാചൽപ്രദേശിലെ കില്ലറിനെയും ബന്ധിപ്പിക്കുന്ന ക്ലിഫ്ഹാങ്ങറിലൂടെ യാത്രചെയ്യലാണ് വോളിബോൾ താരം കൂടിയായിരുന്ന അഷറഫിന്റെ ഇനിയുള്ള ലക്ഷ്യം.
ജൂലായ് 16-നാണ് തൃശ്ശൂർ വടക്കാഞ്ചേരി പാർളിക്കാട് പത്താംകല്ല് തെക്കേപ്പുറത്തു വളപ്പിൽ മുഹമ്മദ് അഷറഫ് സൈക്കിളിൽ ലഡാക്കിലേക്ക് യാത്ര തുടങ്ങുന്നത്. കോവിഡും ന്യൂമോണിയയും ബാധിച്ച് 40 ദിവസത്തോളം കിടപ്പിലായതിനുപിന്നാലെയായിരുന്നു ഇത്.
അപകടങ്ങളുടെ കൂടപ്പിറപ്പാണ് അഷറഫ്. ഇതുവരെ തീപ്പിടിത്തമടക്കമുള്ള അപകടങ്ങളിൽപ്പെട്ടത് 20 തവണ. 2017-ൽ പാലക്കാട്ട് വോളി ടൂർണമെന്റ് കഴിഞ്ഞുമടങ്ങുമ്പോൾ മറ്റൊരു ബൈക്ക് വന്നിടിച്ച് അഷറഫിന്റെ പാദമറ്റു. കാൽ മുറിക്കാനായിരുന്നു ഡോക്ടർമാരുടെ തീരുമാനമെങ്കിലും അഷറഫ് വഴങ്ങിയില്ല. ഒമ്പതുതവണത്തെ ശസ്ത്രക്രിയകൾക്കുശേഷം കാൽ ഏകദേശരൂപത്തിലെത്തിയെങ്കിലും അധികദൂരം നടക്കാനാവില്ല. മൂന്നുവർഷത്തോളം കിടപ്പായിരുന്ന അവസ്ഥയിൽനിന്നാണ് അഷറഫ് ഇന്ത്യ കാണാനിറങ്ങുക എന്ന തീരുമാനത്തിലെത്തിയത്.
അബുദാബിയിൽ കംപ്യൂട്ടർ എൻജിനിയറായിരുന്ന അഷറഫ്, തീപ്പൊള്ളലേറ്റതിനെത്തുടർന്ന് ജോലി മതിയാക്കി നാട്ടിലെത്തിയശേഷമാണ് സൈക്കിളിൽ യാത്ര തുടങ്ങിയത്. കൃത്രിമക്കാലുകൾ നിർമിക്കുന്ന ഇൻലിവൻ പ്രോസ്തറ്റിക് കമ്പനി ഉടമ സതീഷ് വാരിയരും യു.എ.ഇ.യിലെ അഷറഫ് കൂട്ടായ്മയിലെ അഷറഫും സാമ്പത്തികമായി സഹായിച്ചതിനാലാണ് യാത്ര സാധിച്ചതെന്ന് മുഹമ്മദ് അഷറഫ് പറഞ്ഞു.

