കെ-ഫോൺ കൂടുതൽ പേരിലേക്ക്; ബി.പി.എൽ. ഇതരർക്കും കിട്ടും

തിരുവനന്തപുരം: കെ-ഫോൺ വഴിയുള്ള ഇന്റർനെറ്റ് സേവനം ബി.പി.എലിന് മുകളിലുള്ള ഗാർഹിക ഉപഭോക്താക്കളിലേക്കും എത്തിത്തുടങ്ങി. ഇതുവരെ സ്കൂളുകളിലും സർക്കാർസ്ഥാപനങ്ങളിലും ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട വീടുകളിലും ലഭ്യമായിരുന്ന കെ-ഫോൺ ഇതോടെ സമൂഹത്തിന്റെ എല്ലാ ശ്രേണിയിലേക്കും വ്യാപിക്കുകയാണ്. 20 എം.ബി.പി.എസ്. മുതൽ 250 എം.ബി.പി.എസ് വരെ വേഗത്തിലുള്ള സേവനമാണ് കെ-ഫോൺ വീടുകളിൽ നൽകുക. ഈ രണ്ടുവിഭാഗങ്ങളുമുൾപ്പെടെ ഒമ്പത് വ്യത്യസ്ത വേഗവിഭാഗങ്ങളിൽ സേവനം ലഭിക്കും. കടകൾക്കും വ്യവസായസ്ഥാപനങ്ങൾക്കും ഇതേവേഗത്തിൽ കണക്ഷൻ ലഭ്യമാകും. ആറുമാസത്തേക്കാണ് ആദ്യം കണക്ഷൻ നൽകുക. 20 എം.ബി.പി.എസ്. വേഗത്തിലുള്ള വിഭാഗത്തിൽ ആറുമാസത്തേക്ക് അടയ്ക്കേണ്ടത് 1794 രൂപയും ജി.എസ്.ടി.യുമാണ്. മോഡം ഉൾപ്പെടെയുള്ള നിരക്കാണിത്. മാസം 3000 ജി.ബി. ഡേറ്റ ഉപയോഗിക്കാം. ആറുമാസത്തിനുശേഷം ഇതേവിഭാഗത്തിൽ കണക്ഷൻ തുടരണമെങ്കിൽ മാസം 299 രൂപയാണ് നിരക്ക്. ഏറ്റവും ഉയർന്നവേഗത്തിലുള്ള 250 എം.ബി.പി.എസ്. വിഭാഗത്തിൽ ആറുമാസത്തെ കണക്ഷന് ആദ്യം നൽകേണ്ടത് 7494 രൂപയും ജി.എസ്.ടി.യുമാണ്. മാസം 5000 ജി.ബി. ഉപയോഗിക്കാം. ആറുമാസത്തിനുശേഷമുള്ള മാസനിരക്ക് 1249 രൂപയായിരിക്കും. 30 എം.ബി.പി.എസ് വേഗത്തിലുള്ള സേവനത്തിന് സ്വകാര്യമേഖലയിലെ കുറഞ്ഞമാസനിരക്ക് 480 രൂപയാണ്. കെ-ഫോണിനിത് ജി.എസ്.ടി. സഹിതം 411 രൂപയാണ്. ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട വീടുകളിൽ സേവനം സൗജന്യമാണ്. 15 എം.ബി.പി.എസ്. വേഗത്തിലുള്ള സർവീസാണ് നൽകുന്നത്. വീടുകളിലും സ്ഥാപനങ്ങളിലും കെ-ഫോൺവഴി ഇന്റർനെറ്റ് ലഭിക്കാൻ എന്റെ കെ-ഫോൺ (EnteKFon) മൊബൈൽ ആപ്പ് വഴിയോ KFon.in എന്ന വെബ്സൈറ്റിലൂടെയോ രജിസ്റ്റർചെയ്യണം. എന്റെ കെ-ഫോൺ ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. എറണാകുളംജില്ലയിൽ വാഴക്കുളം പ്രദേശത്താണ് ആദ്യം ബി.എപി.എൽ. വിഭാഗത്തിന് മുകളിലുള്ളവർക്ക് കണക്ഷൻ നൽകിയത്. കൊച്ചി നഗരത്തിലേക്കും ഉടനെത്തും

