വിദ്യാർഥികളെ കയറ്റാതെ ബസുകൾ; പരിഹാരം വേണമെന്ന് രക്ഷിതാക്കൾ

കാസർകോട്: കോരിച്ചൊരിയുന്ന മഴയിൽ കാത്തു നിൽക്കുന്ന വിദ്യാർഥികളെ കയറ്റാതെ ബസ് പോകുന്നത് കടുത്ത ദുരിതമായി. ദേശീയപാതയിൽ ചെർക്കള ഗവ.ഹയർസെക്കൻഡറി സ്കൂളിനു സമീപം ചെർക്കള പ്രാഥമികാരോഗ്യ കേന്ദ്രം സ്റ്റോപ്പ്, ഇന്ദിരാ നഗർ, സിറ്റിസൻ നഗർ, നാലാം മൈൽ, സന്തോഷ് നഗർ, പാണലം തുടങ്ങിയ സ്റ്റോപ്പുകളിലാണ് ദുരിതമെന്നു രക്ഷിതാക്കൾ പറയുന്നു. മഴ കുറവാണെങ്കിലും കനത്ത മഴ പെയ്യും നേരത്ത് കയറി നിൽക്കാൻ ഒരു കടത്തിണ്ണ പോലും കിട്ടാത്ത സ്റ്റോപ്പുകളിൽ പുസ്തകവും വസ്ത്രവും നനഞ്ഞു കുതിർന്നു നിൽക്കേണ്ട അവസ്ഥയിലാണ് വിദ്യാർഥികൾ.
യാത്രക്കാരെ ഇറക്കേണ്ട സ്റ്റോപ്പാണെങ്കിലും കുട്ടികൾ കാത്തു നിൽക്കുന്ന സ്ഥലത്തു നിന്ന് മാറി അകലെ ബസ് നിർത്തും. നാട്ടിലാകെ പനി പടരുന്ന സമയം ആയതിനാൽ മഴയിൽ കുതിർന്നു നിൽക്കേണ്ടി വരുന്ന കുട്ടികൾക്കു കൂടി പനി ബാധിക്കാനുള്ള സാഹചര്യമാണ് ഉണ്ടാകുന്നത്. സ്കൂൾ, കോളജ് ബസുകൾ ഇല്ലാത്ത സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കും ഈ സൗകര്യം കിട്ടാത്ത വിദ്യാർഥികൾക്കും സ്വകാര്യ ബസുകളാണ് ആശ്രയം. ദേശീയപാതയിൽ കെഎസ്ആർടിസി ബസുകളിൽ കൺസഷൻ സൗകര്യം ഇല്ല. വിദ്യാർഥികൾ കൂട്ടത്തോടെ കയറുമ്പോൾ മുഴുവൻ നിരക്ക് കിട്ടുന്ന മറ്റു യാത്രക്കാരെ എടുക്കാൻ കഴിയാത്ത സ്ഥിതിയാണ് ഉണ്ടാകുന്നതെന്നു സ്വകാര്യ ബസ് ജീവനക്കാർ പറയുന്നു.

