മരവിപ്പിച്ച 12 ബില്യണ്‍ ഡോളര്‍ ആസ്തി യു.എസ് വിട്ടുനല്‍കും, എണ്ണ കയറ്റുമതി ഉപരോധം അവസാനിപ്പിക്കും; സമാധാന ചര്‍ച്ചയില്‍ ധാരണയായതായി ഇറാന്‍

തെഹ്‌റാന്‍: സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ ഇറാന് ആശ്വാസം. യു.എസ് മരവിപ്പിച്ച തങ്ങളുടെ 12 ബില്യണ്‍ ഡോളര്‍ ആസ്തികള്‍ വിട്ടുകൊടുക്കാന്‍ ചര്‍ച്ചയില്‍ ധാരണയായതായി ഇറാന്‍ ആറിയിച്ചു. എണ്ണ കയറ്റുമതി ഉപരോധം അവസാനിപ്പിക്കാനും സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന സമാധാന ചര്‍ച്ചയില്‍ ധാരണയായതായി ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് വ്യക്തമാക്കി.
ആഗസ്റ്റ് ഒന്ന് വരെ ഇറാനിയന്‍ എണ്ണയുടെയും പെട്രോകെമിക്കലുകളുടെയും വില്‍പന അനുവദിക്കുന്നതിനായി യു.എസ് ട്രഷറി വകുപ്പ് ഉപരോധങ്ങളില്‍ താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്താരാഷ്ട്ര ആണവ പരിശോധനകള്‍ അനുവദിക്കാനുള്ള ഇറാന്റെ പ്രതിജ്ഞാബദ്ധതയെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് യു.എസ് പറയുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ 18 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങളും ധാരണയില്‍ എത്തിയത്.
‘മരവിപ്പിച്ച 12 ബില്യണ്‍ ഡോളര്‍ ഇറാനിയന്‍ ആസ്തികള്‍ വിട്ടുനല്‍കാനുള്ള യു.എസിന്റെ കരാര്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ അന്തിമമാക്കിയിരുന്നു,’ തിങ്കളാഴ്ച ഗാലിബാഫ് ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ധാരണാപത്രത്തിന് കീഴില്‍ ടെഹ്റാന്‍ നേടിയ പ്രധാന നേട്ടങ്ങളിലൊന്നാണ് ഫണ്ട് വിട്ടുകിട്ടലെന്ന് ഗാലിബാഫ് ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയില്‍ കയറ്റുമതി, പെട്രോകെമിക്കല്‍സ്, അനുബന്ധ ഡെറിവേറ്റീവുകള്‍ എന്നിവയ്ക്കുള്ള ഉപരോധങ്ങള്‍ അന്തിമ കരാറിലെത്തുന്നതുവരെ നീക്കിയതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാങ്കിങ്, ഇന്‍ഷുറന്‍സ്, ഗതാഗതം തുടങ്ങിയ മേഖലകളിലേക്കും ഈ നടപടികള്‍ വ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇളവ് അനുവദിക്കുന്ന ഏതൊരു ഇറാന്‍ ആസ്തിയും യു.എസ് ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ ഉപയോഗിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ട്രംപിന്റെ ഈ അവകാശ വാദം ഇറാന്റെ സെന്‍ട്രല്‍ ബാങ്ക് ഈ അഭിപ്രായങ്ങള്‍ നിരസിച്ചു. യു.എസില്‍ നിന്ന് കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ഇറാന്‍ ബാധ്യസ്ഥല്ല- അദ്ദേഹം ചൂണ്ടിക്കാട്ടി.
അന്തിമ കരാറിലെത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്കയുമായി സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന സാങ്കേതിക ചര്‍ച്ചകള്‍ വിജയകരമായി അവസാനിച്ചു. അടുത്ത ഘട്ട ചര്‍ച്ചകളില്‍ ഉന്നത സമിതി മധ്യസ്ഥതയ്ക്ക് മേല്‍നോട്ടം വഹിക്കും- ഇറാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി പറഞ്ഞു.
തുടര്‍ ചര്‍ച്ചകള്‍ക്കായി നാല് പ്രവര്‍ത്തന സമിതികള്‍ രൂപീകരിച്ചതായി ഐ.ആര്‍.എന്‍.എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ ഗ്രൂപ്പും ഒരു വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് വിവരം. ഉപരോധ ഇളവ്, ഇറാന്റെ ആണവ പദ്ധതി, രാജ്യത്തിന്റെ പുനര്‍നിര്‍മാണം, സാമ്പത്തിക വികസനം, ഇരുപക്ഷവും ധാരണാപത്രം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കല്‍ എന്നിവ അവയില്‍ ഉള്‍പ്പെടുന്നുവെന്നും ചര്‍ച്ചക്ക് നേതൃത്വം വഹിക്കുന്ന വിദേശകാര്യ സഹമന്ത്രി ഖാസിം ഘരിബാബാദി വ്യക്തമാക്കി.
പാകിസ്താന്‍, ഖത്തര്‍ രാജ്യങ്ങളുടെ മധ്യസ്ഥതയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആയിരുന്നു ഞായറാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിലെ ബര്‍ഗന്‍സ്റ്റോക്ക് റിസോര്‍ട്ടില്‍ ആരംഭിച്ച ചര്‍ച്ച അവസാനിച്ചത്. ഫെബ്രുവരി 29നാണ് ഇറാനെതിരെ ഇസ്‌റാഈലും യു.എസും തീര്‍ത്തും ഏകപക്ഷീയമായി ആക്രമണം ആരംഭിക്കുന്നത്. ഒരു മാസത്തിനു ശേഷം ഏപ്രില്‍ എട്ടിന് താല്‍ക്കാലിക വെടിനില്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായി. പിന്നീട് പാക്-ഖത്തര്‍ ഊര്‍ജിത നീക്കങ്ങളെത്തുടര്‍ന്ന് 110 ദിവസം പിന്നിട്ട ശേഷമാണ് ഇക്കഴിഞ്ഞ 18നാണ് ഇരു രാജ്യങ്ങളും താല്‍ക്കാലിക ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഇതിന്റെ തുടര്‍ച്ചയായിരുന്നു സ്വിറ്റ്‌സര്‍ലന്‍ഡിലെ ചര്‍ച്ച.

