വഴങ്ങി കേന്ദ്രം; സമരക്കാർ പറയുന്നിടത്ത് ചർച്ച നടത്താമെന്ന് കേന്ദ്രമന്ത്രി, അമിത്ഷാക്കൊപ്പം കൂടിക്കാഴ്ച, ദില്ലിയിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിനിടെ സിജെപിയെ വീണ്ടും ചർച്ചയ്ക്ക് വിളിച്ച് കേന്ദ്ര സർക്കാർ. ചർച്ചയ്ക്ക് സമരക്കാർ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ജെപി നദ്ദയുടെ ഓഫീസിലോ വസതിയിലോ ചർച്ച നടത്താമെന്നും ചർച്ചകളിലൂടെ മാത്രമേ പ്രശ്നങ്ങൾ പരിഹരിക്കാനാകൂ എന്നും ജിതേന്ദ്ര സിംഗ് പറഞ്ഞു. സമരക്കാർ പറയുന്നിടത്ത് ചർച്ച നടത്താമെന്നും ജിതേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു. അതേസമയം, അമിത് ഷായും ജിതേന്ദ്ര സിംഗും തമ്മിൽ കൂടിക്കാഴ്ച്ച നടക്കുകയാണ്. അതിനിടെ, ദില്ലിയിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കുകയാണ്. കൊണാട്ട് പ്ലെയിസിലെ കെട്ടിടങ്ങൾ വൈകിട്ട് 6.30 ന് അടക്കണമെന്ന് പൊലീസ് നിർദ്ദേശം നൽകി. എൻഡിഎംസി ചെയർമാൻ്റേതാണ് നിർദ്ദേശം. സിജെപി സമരം കണക്കിലെടുത്താണ് നിയന്ത്രണം.
ദില്ലിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു
സിജെപി സമരം ശക്തമായതോടെ ദില്ലിയിലേക്ക് 30 കമ്പനി അധികകേന്ദ്രസേനയെ വിന്യസിച്ചു. പ്രതിഷേധത്തിനിടെ പരിക്കേറ്റ യുവതിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സിജെപി സമരത്തിൽ വിദേശഫണ്ട് എത്തുന്ന ആരോപണത്തിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ദില്ലി ഹൈക്കോടതി നാളെ പരിഗണിക്കും.
34 ദിവസം പിന്നിട്ട സിജെപി സമരവേദിയിലേക്ക് രാവും പകലും ഇല്ലാതെ യുവതിയുവാക്കൾ ഒഴുകിയെത്തുകയാണ്. നിലവിലെ സുരക്ഷാസംവിധാനങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തവിധം ജനക്കൂട്ടം എത്തുന്നതോടെയാണ് അധികസേന വിന്യാസം. രാത്രിയിൽ പലയിടങ്ങളിലും പൊലീസും സമരക്കാരും തമ്മിൽ സംഘർഷവും പതിവാകുകയാണ്. 30 കമ്പനി കേന്ദ്രസേനയെ ആണ് കേന്ദ്രം അധികമായി വിന്യസിച്ചത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വിമാനമാര്‍ഗമാണ് എത്തിച്ചത്. ആകെയുള്ള 30 കമ്പനിയിൽ 18 കമ്പനി സിആർപിഎഫും ആറ് കമ്പനി ആർഎഎഫും മൂന്ന് കമ്പനി ബിഎസ്എഫും രണ്ട് കമ്പനി എസ്എസ്ബിയും ഒരു കമ്പനി ഐടിബിപി ജവാന്മാരുള്ളത്. ഇതോടെ പ്രതിഷേധം നേരിടാൻ ആകെ 45 കമ്പനിയെ ദില്ലിയിൽ എത്തി.

