ജനാധിപത്യം തകർന്നു, കുട്ടികളെ തെരുവിൽ തല്ലിച്ചതയ്ക്കുന്നു- ഗാന്ധി സ്മൃതിയിൽ പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കേന്ദ്രത്തിനെതിരേ രൂക്ഷവിമർശനവുമായി പ്രിയങ്കാ ഗാന്ധി. ഗാന്ധിജിയുടെയും രാജ്യത്തിന് വേണ്ടി ജീവൻ ത്യജിച്ച ലക്ഷക്കണക്കിന് രക്തസാക്ഷികളുടേയും പോരാട്ടങ്ങളുടെ അടിത്തറയിലാണ് ഇന്ത്യ നിലനിൽക്കുന്നത്. എന്നാൽ, ഇന്ന് സ്വന്തം അവകാശങ്ങൾക്കും നീതിക്കുംവേണ്ടി ശബ്ദമുയർത്തുന്ന വിദ്യാർഥികളേയും യുവാക്കളെയും ക്രൂരമായി മർദ്ദിക്കുന്ന സാഹചര്യമാണ് രാജ്യത്തുള്ളതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. സിജെപിക്ക് പിന്തുണ അർപ്പിച്ച് പ്രതിപക്ഷ എംപിമാർ നടത്തി പ്രതിഷേധ പ്രകടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രിയങ്ക.
“ചോദ്യപേപ്പർ ചോർച്ചയും ക്രമക്കേടുകളും കാരണം യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചു സമരം ചെയ്യുന്ന വിദ്യാർത്ഥികളെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ജനാധിപത്യപരമായ പ്രതിഷേധങ്ങളെ പോലും ഭയക്കുന്ന ഒരു സർക്കാരാണ് രാജ്യം ഭരിക്കുന്നത്,” പ്രിയങ്ക ഗാന്ധി പറഞ്ഞു.
ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ പ്രതിപക്ഷം ഡൽഹിയിൽ പുതിയ പോർമുഖം തുറന്നിരിക്കുകയാണ്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിലെ എംപിമാർ തീസ് ജനുവരി മാർഗിലെ ഗാന്ധി സ്മൃതിയിലെത്തി. പിന്തുണയുമായി വലിയ ജനക്കൂട്ടം ഇവിടെ എത്തിയിട്ടുണ്ട്. ഇത് പ്രദേശത്ത് സംഘർഷാന്തരീക്ഷം രൂപപ്പെടുത്തിയിട്ടുണ്ട്.
നീറ്റ് പരീക്ഷാ ചോദ്യക്കടലാസ് ചോർച്ചയ്ക്ക് പിന്നാലെ ജീവൻ നഷ്ടമായ വിദ്യാർഥികളെയും പ്രതിഷേധത്തിനിടെ പരിക്കേറ്റവരെയും അനുസ്മരിക്കാനാണ് ഗാന്ധി സ്മൃതിയിലേക്ക് പോകുന്നതെന്ന് രാഹുൽ പറഞ്ഞു.

