യഥാര്‍ഥ പ്രശ്‌നങ്ങളില്‍നിന്ന് ശ്രദ്ധതിരിക്കാന്‍ മോദി ആര്‍ട്ടിക്കിള്‍ 370 ഉപയോഗിക്കുന്നു ; മെഹ്ബൂബ

ശ്രീനഗർ: ആർട്ടിക്കിൾ 370 വിഷയം ഉയർത്തിക്കാട്ടി ബിഹാറിൽ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശവുമായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. യഥാർഥ പ്രശ്നങ്ങളെപ്പറ്റി സംസാരിക്കുന്നത് ഒഴിവാക്കാനാണ് അദ്ദേഹം വോട്ട് ബാങ്കിനെ തൃപ്തിപ്പെടുത്താൻ ആർട്ടിക്കിൾ 370 വിഷയം എടുത്ത് ഉപയോഗിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തി.ബിഹാറിൽ പോയ മോദിക്ക് ആർട്ടിക്കിൾ 370 നെ വീണ്ടും ആശ്രയിക്കേണ്ടിവന്നു. യഥാർഥ പ്രശ്നങ്ങൾ പരാമർശിക്കാൻപോലും അവർ ആഗ്രഹിക്കുന്നില്ല. യാഥാർഥ വിഷയങ്ങളിലെല്ലാം പരാജയപ്പെടുമ്പോൾ അവർ കശ്മീരും ആർട്ടിക്കിൾ 370 ഉം ഉയർത്തിക്കാട്ടും – അവർ ആരോപിച്ചു.
ബിഹാറിൽ ഇത്തവണത്തെ തന്റെ ആദ്യ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് വാഗ്ദാനംചെയ്ത് വോട്ടുപിടിക്കാൻ പ്രധാനമന്ത്രി മോദി പ്രതിപക്ഷത്തെ വെല്ലുവിളിച്ചിരുന്നു. അധികാരത്തിൽ എത്തിയാൽ ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുമെന്ന് പറഞ്ഞുകൊണ്ട് രാജ്യത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്ന ശക്തികളുമായി പ്രതിപക്ഷം ഗൂഢാലോചന നടത്തുകയാണ്. രാജ്യത്തെ സംരക്ഷിക്കാൻ നിരവധി ധീരപുത്രന്മാരെ അതിർത്തിയിലേക്ക് അയച്ചിട്ടുള്ള ബിഹാറിനെ അധിക്ഷേപിക്കുന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗാൽവാനിൽ ത്രിവർണ പതാക സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ബിഹാറിന്റെ പുത്രന്മാർ ജീവൻ ബലികഴിച്ചത്. ഭാരതാംബയുടെ തല കുനിയാൻ അവർ അനുവദിച്ചില്ല. പുൽവാമയിലും ബിഹാറിൽനിന്നുള്ള ജവാന്മാർ വീരമൃത്യു വരിച്ചുവെന്നും തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ പ്രധാനമന്ത്രി മോദി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരെയാണ് മെഹ്ബൂബ രംഗത്തെത്തിയത്. വോട്ട് ചോദിക്കുമ്പോൾ അവർക്ക് ജനങ്ങളോട് പറയാൻ നേട്ടങ്ങൾ ഒന്നുമില്ലെന്ന് മെഹ്ബൂബ കുറ്റപ്പെടുത്തി. ഞങ്ങൾ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനാൽ നിങ്ങൾക്ക് കശ്മീരിൽ സ്ഥലം വാങ്ങാൻ കഴിയുമെന്ന് ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നു. കോവിഡ് വാക്സിൻ സൗജന്യമായി നൽകാമെന്ന് വാദ്ഗാനം ചെയ്യുന്നു. ബിഹാറിലെ തിരഞ്ഞെടുപ്പ് റാലിയിലും മോദിക്ക് ആർട്ടിക്കിൾ 370നെപ്പറ്റി സംസാരിക്കേണ്ടി വരുന്നത് രാജ്യം നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടതുകൊണ്ടാണ്. കൊള്ളയടിച്ച വസ്തുക്കളെല്ലാം കൊള്ളക്കാരന് തിരിച്ചു നൽകേണ്ടിവരും. അതാണ് സംഭവിക്കാൻ പോകുന്നതെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു. നമ്മുടെ കൈയിൽനിന്ന് അപഹരിച്ചത് തിരിച്ചുതരും വരെ പോരാട്ടം തുടരും’ – മെഹ്ബൂബ മുഫ്തി പറഞ്ഞു.

