ലൈംഗിക അതിക്രമം, ജാതീയ അധിക്ഷേപം; എഐഎസ്എഫുകാര്ക്കെതിരെ പരാതിയുമായി എസ്എഫ്ഐ

കോട്ടയം: എംജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഐഎസ്എഫ് പ്രവർത്തകർക്കെതിരെ എസ്എഫ്ഐയുടെ പരാതി.
വിദ്യാർഥി സംഘർഷത്തിനിടെ വനിതാ നേതാവിനെ കടന്നുപിടിക്കുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തെന്ന പരാതിയിൽ എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് എസ്എഫ്ഐ നേതാക്കൾ എഐഎസ്എഫ് പ്രവർത്തകർക്കെതിരെ സമാന പരാതി നൽകിയിരിക്കുന്നത്.
ഏഴ് എഐഎസ്എഫ് പ്രവർത്തകർക്കെതിരെയാണ് എസ്എഫ്ഐയുടെ പരാതി. തങ്ങളുടെ ഒരു വനിതാ പ്രവർത്തകയെ കടന്നുപിടിച്ചു. മറ്റൊരു വനിതാ പ്രവർത്തകയെ ജാതീയമായി അധിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളാണ് എസ്എഫ്ഐയുടെ പരാതിയിൽ ഉന്നയിക്കുന്നത്.
നേരത്തെ എഐഎസ്എഫ് വനിതാ നേതാവ് നൽകിയ പരാതിയിൽ എസ്.എഫ്.ഐ. എറണാകുളം ജില്ലാ പ്രസിഡന്റ് ആർഷോ, സെക്രട്ടറി അമൽ, ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ആർ.ബിന്ദുവിന്റെ പേഴ്സണൽ സ്റ്റാഫംഗം അരുൺ, പ്രജിത്ത് കെ. ബാബു എന്നിവരുൾപ്പെടെ പത്ത് പേർക്കെതിരെയാണ് കേസെടുത്തത്. എ.ഐ.എസ്.എഫ്. സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിന്റെ പരാതിയിലാണ് കോട്ടയം ഗാന്ധിനഗർ പോലീസ് കേസെടുത്തത്. ഈ കേസിന്റെ അന്വേഷണ ചുമതല കോട്ടയം ഡിവൈഎസ്പിക്കാണ്.

