ബ്ളാക്ക് ഫംഗസ്: കൂടുതൽ രോഗികളുണ്ടായേക്കാമെന്ന് ആരോഗ്യവകുപ്പ്

കൊച്ചി :ബ്ളാക്ക് ഫംഗസ് (മ്യൂക്കർമൈക്കോസിസ്) രോഗികളുടെ എണ്ണം ഉയർന്നേക്കാമെന്ന് ആരോഗ്യവകുപ്പ്. കാറ്റഗറി-സി വിഭാഗത്തിൽപ്പെടുന്ന കോവിഡ് രോഗികളുടെ എണ്ണം കൂടുതലായതിനാൽ വരുംദിവസങ്ങളിൽ രോഗം കൂടുതൽ പേർക്ക് റിപ്പോർട്ട് ചെയ്തേക്കാമെന്നാണ് നിഗമനം. ഇതിനെത്തുടർന്ന് രോഗികളെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവർത്തകർ.
രോഗലക്ഷണങ്ങളെയും ചികിത്സയെയും കുറിച്ച് ജനങ്ങൾക്കിടയിൽ കൃത്യമായ ധാരണയില്ലാത്തതാണ് പ്രതിരോധപ്രവർത്തനങ്ങൾക്ക് വെല്ലുവിളി. ഹൈറിസ്ക് വിഭാഗക്കാർക്ക് മൂക്കൊലിപ്പ്, മറ്റ് അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ എത്രയുംവേഗം ആശുപത്രികളിൽ എത്തിക്കാനാണ് ആരോഗ്യപ്രവർത്തകർ ശ്രമിക്കുന്നത്. ഈ വിഭാഗക്കാരെ പ്രത്യേകം നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് മുക്തർക്ക് അസാധാരണമായ ലക്ഷണങ്ങൾ തോന്നിയാലും വൈദ്യസഹായം തേടണം.
ആശുപത്രികൾക്ക് ജാഗ്രതാനിർദേശം
കോവിഡ് ചികിത്സാകേന്ദ്രങ്ങൾക്കും ആശുപത്രികൾക്കും ബ്ളാക്ക് ഫംഗസിെന്റ കാര്യത്തിൽ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. വെന്റിലേറ്ററുകളുടെയും സ്റ്റിറോയ്ഡുകളുടെയും ഉപയോഗത്തിൽ കൂടുതൽ ജാഗ്രത പുലർത്തും. ഡോക്ടർമാരുടെ നിർദേശാനുസരണമല്ലാതെ സ്റ്റിറോയ്ഡുകൾ തുടരുന്നവർക്ക് ബോധവത്കരണം നൽകും. ബ്ളാക്ക് ഫംഗസ് ലക്ഷണങ്ങളുമായി എത്തുന്നവരെ കണ്ടെത്താൻ ഒ.പി.കളിൽ ഹെൽപ് ഡെസ്ക് ആരംഭിക്കും.
മരുന്നുകൾ ഡോക്ടറുടെ നിർദേശാനുസരണം മാത്രം
ഹൈറിസ്ക് വിഭാഗത്തിൽപ്പെടുന്നവർ രോഗാവസ്ഥ നിയന്ത്രണത്തിലാക്കണം. ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടാൻ മടിക്കരുത്. തലച്ചോറിനെയും ശ്വാസകോശത്തെയും ബാധിച്ചാൽ രോഗി ഗുരുതരാവസ്ഥയിലേക്കു പോകാം. നിലവിൽ ഭീതിയുടെ സാഹചര്യമില്ല. കോവിഡിനോ മറ്റു രോഗങ്ങൾക്കോ സ്റ്റിറോയ്ഡുകൾ കഴിക്കുന്നവർ ഡോക്ടറുടെ നിർദേശപ്രകാരം കൃത്യം ഡോസ് മാത്രം കഴിക്കുക. -ഡോ. പി.എസ് ഷാജഹാൻ, ശ്വാസകോശരോഗ വിദഗ്ധൻ, ആലപ്പുഴ മെഡിക്കൽ കോളേജ്

