ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീൻ രാജിവെച്ചു

ധാക്ക: അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാകാൻ രണ്ട് വർഷം ബാക്കിനിൽക്കെ ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ശഹാബുദ്ദീൻ രാജിവെച്ചു. ആരോഗ്യപരമായ കാരണങ്ങളാലാണ് 76-കാരനായ ശഹാബുദ്ദീന്റെ രാജി. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് രാജിക്കായുള്ള സമ്മർദം ശക്തമാകുന്നതിനിടെയാണ് തീരുമാനം പ്രഖ്യാപിച്ചത്. 2023 ഏപ്രിലിലാണ് ശഹാബുദ്ദീൻ ബംഗ്ലാദേശ് പ്രസിഡന്റായി ചുമതലയേറ്റത്. 2028 വരെ അദ്ദേഹത്തിന് കാലാവധിയുണ്ടായിരുന്നു.
”അടുത്തിടെ നടത്തിയ വൈദ്യപരിശോധനകളിൽ എനിക്ക് ‘ഓട്ടോണമിക് ന്യൂറോപ്പതി’ എന്ന രോഗാവസ്ഥ സ്ഥിരീകരിച്ചു. ഇതിനാൽ ഇടയ്ക്കിടെ എനിക്ക് താത്കാലികമായി ബോധക്ഷയം ഉണ്ടാകാറുണ്ട്” – ശഹാബുദ്ദീന്റെ പ്രസ് സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പാർലമെന്റ് സ്പീക്കർ ഹാഫിസുഉദ്ദീൻ അഹമ്മദിന് നൽകിയ രാജിയിൽ, ഭരണഘടനാപരമായ ഈ പദവിയുടെ ചുമതലകൾ നിർവഹിക്കാൻ തനിക്ക് ശാരീരികമായി സാധിക്കുന്നില്ലെന്ന് അദ്ദേഹം അറിയിച്ചു. സ്പീക്കർ രാജി സ്വീകരിച്ചതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ബംഗ്ലാദേശ് ഭരണഘടന അനുസരിച്ച് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത് വരെ പാർലമെന്റ് സ്പീക്കർ ആണ് പ്രസിഡന്റിന്റെ ചുമതലകൾ നിർവഹിക്കുക. അടുത്ത 90 ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനയുമായി മേയിൽ ലണ്ടൻ സന്ദർശനത്തിനിടെ ശഹാബുദ്ദീൻ ഫോണിൽ സംസാരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.

