രാമേശ്വരത്ത് 45-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നു, ആറ് മറുനാടന്‍ തൊഴിലാളികള്‍ പിടിയില്‍

സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നു | Screengrab Courtesy: Youtube.com/Thanthi TV
ചെന്നൈ: തമിഴ്നാട്ടിലെ രാമേശ്വരത്ത് മത്സ്യത്തൊഴിലാളിയായ 45-കാരിയെ കൂട്ടബലാത്സംഗം ചെയ്ത് കത്തിച്ച് കൊന്നു. ചൊവ്വാഴ്ച മുതല്‍ കാണാതായ സ്ത്രീയെയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ ചെമ്മീന്‍ ഫാമില്‍ ജോലിചെയ്യുന്ന ആറ് മറുനാടന്‍ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
കടല്‍ത്തീരത്തുനിന്ന് ചിപ്പികളും മറ്റും ശേഖരിച്ചാണ് കൊല്ലപ്പെട്ട സ്ത്രീ കുടുംബം പുലര്‍ത്തിയിരുന്നത്. കഴിഞ്ഞദിവസവും പതിവുപോലെ ജോലിക്ക് പോയ ഇവര്‍ രാത്രി വൈകിയിട്ടും വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതോടെ ഭര്‍ത്താവ് രാമേശ്വരം വടക്കാട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മണിക്കൂറുകള്‍ക്ക് ശേഷം ചെമ്മീന്‍ ഫാമിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് പാതി കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കൂട്ടബലാത്സംഗത്തിന് ശേഷം സ്ത്രീയെ തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് നിഗമനം. സംഭവത്തില്‍ ചെമ്മീന്‍ ഫാമിലെ ആറ് മറുനാടന്‍ തൊഴിലാളികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നുമായിരുന്നു രാമേശ്വരം എസ്.പി. ഇ. കാര്‍ത്തിക്കിന്റെ പ്രതികരണം.

