ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദം; അടുത്ത 12 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യത

മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യുന മർദ്ദം ശക്തി പ്രാപിച്ചു തീവ്ര ന്യുനമർദ്ദമായി മാറി. അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂനമർദ്ദമായും തുടർന്ന് ചുഴലിക്കാറ്റായി മാറാനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ ആന്ധ്രാ പ്രദേശ് – തെക്കൻ ഒഡിഷ തീരത്ത് ചുഴലിക്കാറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പാകിസ്താൻ നിർദ്ദേശിച്ച ഗുലാബ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപ്പെടുക. ഞായറാഴ്ച വൈകുന്നേരത്തോടെ വിശാഖപട്ടണത്തിനും ഗോപാൽപുരിനും ഇടയിൽ കലിംഗപട്ടണത്തിന് സമീപത്തുകൂടി ഗുലാബ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് മുന്നറിയിപ്പുണ്ട്. . മധ്യ തെക്കൻ ജില്ലകളിൽ മഴ സജീവമായേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിങ്കളും ചൊവ്വയും 8 ജില്ലകളിലും മഴമുന്നറിയിപ്പ് നൽകി. തിങ്കളും ചൊവ്വയും മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കേർപ്പെടുത്തി

