KSDLIVENEWS

Real news for everyone

പ്രതിയെ കുരുക്കുന്ന സുപ്രധാന സാക്ഷികള്‍; വിഷ്ണുപ്രിയ കേസില്‍ എല്ലാ പഴുതുമടയ്ക്കാന്‍ പൊലീസ്, കസ്റ്റഡിക്കായി അപേക്ഷ

SHARE THIS ON

കണ്ണൂര്‍: പാനൂര്‍ വിഷ്ണുപ്രിയ കൊലപാതക കേസ് പ്രതി ശ്യാംജിത്തിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇന്ന് അപേക്ഷ നല്‍കും. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തും പ്രതി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ട അയല്‍വാസിയുമായിരിക്കും കേസിലെ സാക്ഷികള്‍. ഞായറാഴ്ച കോടതി അവധിയായതിനാല്‍ തളിപ്പറമ്ബ് മുനിസിപ്പല്‍ മജിസ്ട്രേറ്റിന്‍്റെ വീട്ടില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ച്ചത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ദീപാവലി അവധിയും കഴിഞ്ഞ് ഇന്ന് കോടതി ചേരുമ്ബോഴാണ് പ്രതിയെ വിട്ടുകിട്ടാനുള്ള കസ്റ്റഡി അപേക്ഷ കൊടുക്കുക.

കസ്റ്റഡിയില്‍ കിട്ടിയ ശേഷം പ്രതിയെ വിഷ്ണുപ്രിയയുടെ വീട്ടില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തും. കഴിഞ്ഞ ദിവസം വിഷ്ണുപ്രിയയുടെ ശവ സംസ്കാരം നടക്കുന്നതിനാലാണ് വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്താതിരുന്നത്. പ്രതി പിടിയിലായപ്പോള്‍ തന്നെ ആയുധങ്ങളടക്കമുള്ള എല്ലാ തെളിവുകളും കണ്ടെത്താനായത് പൊലീസിന് നേട്ടമാണ്. ഇനി, ചുറ്റിക, കയ്യുറ, മാസ്ക്, ഇടിക്കട്ട, സ്ക്രൂ ഡ്രൈവര്‍, മുളക് പൊടി എന്നിവ വാങ്ങിയ കടകളിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തണം. വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തിന്‍്റെ പ്രാഥമിക മൊഴി കഴിഞ്ഞ ദിവസം പൊലീസ് ശേഖരിച്ചിരുന്നു.

ഇനി ആവശ്യമെങ്കില്‍ വീണ്ടും മൊഴിയെടുക്കും. വിഷ്ണുപ്രിയയുടെ വീടിനടുത്ത് താമസിക്കുന്ന ഒരാള്‍ ശ്യാംജിത്ത് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടിരുന്നു. അയാളുടെയും മൊഴിയെടുക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. വിഷ്ണുപ്രിയയുടെ കൊലപാതകത്തില്‍ പഴുതടച്ച കുറ്റപത്രമൊരുക്കാന്‍ തന്നെയാണ് പൊലീസ് ലക്ഷ്യമിടുന്നത്. ശനിയാഴ്ചയാണ് പാനൂര്‍ വള്ളിയായില്‍ കണ്ണച്ചാന്‍ കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്.

ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകള്‍ തിരികെ വരാന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ വീട്ടിനകത്ത് കണ്ടെത്തിയത്.

’14 വര്‍ഷമല്ലേ ശിക്ഷ? ഗൂഗിളില്‍ കണ്ടിട്ടുണ്ട്, 39-ാം വയസില്‍ ഞാന്‍ പുറത്തിറങ്ങും’; ഒരു കൂസലുമില്ലാതെ ശ്യാംജിത്ത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!