പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്നു തുടക്കം; വഖഫ് ഭേദഗതിയും മണിപ്പുരും ചർച്ചയാകും

ന്യൂഡൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നു ആരംഭിക്കും. ഡിസംബർ 20 വരെയാണ് സമ്മേളനം. വഖഫ് ഭേദഗതിയും മണിപ്പുരിലെ അക്രമസംഭവങ്ങളും, അദാനിക്കെതിരായ യുഎസ് കോടതിയിലെ കുറ്റപത്രം തുടങ്ങിയവ പാർലമെന്റിൽ ചർച്ചയാകും.
16 ബില്ലുകളാണ് സർക്കാർ അജണ്ടയിലുള്ളത്. ഇന്ത്യൻ തുറമുഖ ബിൽ, പഞ്ചാബ് കോടതി(ഭേദഗതി) ബിൽ, രാഷ്ട്രീയ സഹകാരി വിശ്വവിദ്യാലയ ബിൽ തുടങ്ങി അഞ്ചോളം ബില്ലുകൾക്കാണ് പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. വഖഫ് ഭേദഗതി സംയുക്ത പാർലമെന്ററി സമിതി പരിശോധിച്ചുവരികയാണ്. ശീതകാല സമ്മേളനത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം, സമിതിയുടെ സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. ദുരന്തനിവാരണ ഭേദഗതി ബിൽ ഈ സമ്മേളനത്തിൽ കേന്ദ്രം കൊണ്ടുവന്നേക്കും.
ഭരണഘടനാ ദിനമായ നവംബർ 26ന് നടക്കുന്ന പ്രത്യേക പരിപാടിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവർ പങ്കെടുക്കും. സംവിധാൻ ഭവനിലെ സെൻട്രൽ ഹാളിലായിരിക്കും പരിപാടി നടക്കുകയെന്ന് പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. സംസ്‌കൃത ഭാഷയിലും മൈഥിലി ഭാഷയിലും ഉള്ള ഭരണഘടനയുടെ പകർപ്പുകൾക്കൊപ്പം സ്മാരക നാണയവും സ്റ്റാമ്പും ചടങ്ങിൽ പുറത്തിറക്കും.
കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ നടന്ന സർവകക്ഷി യോഗത്തിൽ മണിപ്പുർ അക്രമവും പ്രശ്നപരിഹാരത്തിനുള്ള പരിഹാരങ്ങളും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വേണ്ട ഫണ്ട് അനുവദിക്കുന്നില്ലെന്ന വിഷയം കേരളത്തിലെ ഇടത് എംപിമാർ ഉന്നയിക്കും.

