ലവ്, ലാന്‍ഡ് ജിഹാദുകള്‍ തടയാന്‍ നിയമം കൊണ്ടുവരും; അസം തിരഞ്ഞെടുപ്പ് റാലിയില്‍ അമിത് ഷാ

ദിസ്പുർ: പ്രണയ, ഭൂമി ജിഹാദുകളെ തടയാൻ നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിതി ഷാ. സ്ത്രീ ശാക്തീകരണത്തിനായി എല്ലാ കോളേജ് വിദ്യാർഥിനികൾക്കും സൗജന്യമായി സ്കൂട്ടികൾ നൽകുമെന്നും അസമിലെ തിരഞ്ഞെടുപ്പ് റാലിയിൽ അമിത് ഷാ പറഞ്ഞു.
ബി.ജെ.പി തിരഞ്ഞെടുപ്പ് പത്രികയിൽ പല കാര്യങ്ങളുമുണ്ട്. എന്നാൽ പ്രണയ, ഭൂമി ജിഹാദുകൾക്കെതിരെ നിയമം കൊണ്ടുവരും എന്നതാണ് അതിൽ ഏറ്റവും പ്രധാനം- അമിത് ഷാ പറഞ്ഞു. നേരത്തെ സംസ്ഥാന സർക്കാരും നിർബന്ധ മതംമാറ്റത്തിനെതിരെയും സ്വദേശികളുടെ ഭൂമി അവകാശങ്ങൾ സംരക്ഷിക്കുന്നതിനും നിയമം കൊണ്ടുവരുമെന്ന് വ്യക്തമാക്കിയിരുന്നു.
ബി.ജെ.പി അസമിനെ സംഘർഷരഹിത തീവ്രവാദരഹിത സംസ്ഥാനമാക്കി മാറ്റിയതായും അമിത് ഷാ പറഞ്ഞു. കോൺഗ്രസ് ഭരണകാലത്ത് അസം വിഘടനവാദത്തിന്റെയും തീവ്രവാദത്തിന്റെയും പിടിയിലമർന്നത്. സംസ്ഥാനത്ത് ഉടനീളം ബി.എഡ് കോളേജുകളും 2 ലക്ഷം സർക്കാർ സ്കൂളുകളും 8 ലക്ഷം സ്വകാര്യ സ്കൂളുകളും തുറക്കും. സ്കൂൾ വിദ്യാർഥിനികൾക്ക് സൈക്കിളും കോളേജ് വിദ്യാർഥിനികൾക്ക് സ്കൂട്ടിയും സൗജന്യമായി നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി.
മാർച്ച് 27 മുതൽ ഏപ്രിൽ 6 വരെ മൂന്ന് ഘട്ടമായാണ് അസമിൽ തിരഞ്ഞെടുപ്പ് നടക്കുക. മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രചാരണത്തിനെത്തിയിരുന്നു.

