കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യാം;മൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍ യാത്ര ചെയ്തത് 1,90,000ത്തിലധികം പേര്‍,

കാലാകാലങ്ങളായി കൊച്ചി നേരിടുന്ന പ്രശ്നങ്ങളിലൊന്നായിരുന്നു ഗതാഗതക്കുരുക്ക്.മെട്രോ ട്രെയിനിന്റെ വരവോടെ ഒരുപരിധി വരെ അത് കുറയ്ക്കുവാൻ സാധിച്ചുവെങ്കിലും പൂര്‍ണ്ണമായും ഒഴിവാക്കുവാനായിട്ടില്ലായിരുന് നു.എന്നാല്‍ പൊതുഗതാഗതരംഗത്ത് വാട്ടര്‍ മെട്രോയുടെ വരവോടെ കൊച്ചിയുടെയും സമീപത്തെ പത്തു ദ്വീപുകളുടെയും ഗതാഗതപ്രശ്നങ്ങള്‍ പുതിയ കാലത്തിനനുസൃതമായി മാറ്റപ്പെടുകയാണ്.മാത്രമല്ല, മലിനീകരണവും ചിലവും ഒരുപോലെ കുറയുകയും ചെയ്തു.കുറഞ്ഞ ചിലവില്‍ യാത്ര ചെയ്യാൻ പറ്റുമെന്നതും എടുത്തു പറയേണ്ടതുതന്നെ. സൗകര്യങ്ങളുടെയും നിര്‍മ്മിതിയുടെയും കാര്യമെടുത്താല്‍ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഗതാഗത സംവിധാനമാണ് കൊച്ചി വാട്ടര്‍ മെട്രോയുടേത് എന്നു വേണമെങ്കില്‍ പറയാം.ഇതിന്റെ സുരക്ഷിതത്വവും സൗകര്യങ്ങളും പ്രത്യേകം എടുത്തുപറയേണ്ടതാണ്. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ആശങ്കകളില്ലാതെ ഉപയോഗിക്കാം. അന്താരാഷ്ട്ര നിലവാരം, ഇടവിട്ടുള്ള സേവനങ്ങള്‍,ഹൈബ്രിഡ് എന്‍ജിനുകള്‍, എന്നിങ്ങനെ വേണ്ടതെല്ലാം ഇതിനൊരുക്കിയിട്ടുണ്ട്. റോഡ് യാത്രയെക്കാള്‍ ഏറെ മെച്ചമാണ് വാട്ടര്‍ മെട്രോ. വൈപ്പിൻ – ബോള്‍ഗാട്ടി – ഹൈക്കോടതി, വൈറ്റില കാക്കനാട് എന്നിങ്ങനെ രണ്ട് റൂട്ടുകളിലാണ് ആദ്യ ഘട്ടത്തിലെ സര്‍വീസ്. വൈപ്പിൻ – ബോള്‍ഗാട്ടി – ഹൈക്കോടതി റൂട്ടില്‍ റോഡ് മാര്‍ഗ്ഗമുള്ള യാത്രയ്ക്ക് 5 കിലോമീറ്റര്‍ ദൂരം പിന്നിടുവാൻ വേണ്ടത് 30 മിനിറ്റ് സമയമാണ്. വൈറ്റില- കാക്കനാട് (ചിറ്റേത്തുകര) റൂട്ടിലെ ബസ് യാത്രയ്ക്ക് 13 കിലോമീറ്ററാണ് ദൂരം. പോകുന്ന റൂട്ട് അനുസരിച്ച് ടിക്കറ്റ് നിരക്ക് 18 രൂപ മുതല്‍ 35 രൂപ വരെയും യാത്രാ സമയം 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെയുമാകാം.അതേ സമയം വാട്ടര്‍ മെട്രോയില്‍ ഈ ദൂരം 5.10 കിലോമീറ്ററും ടിക്കറ്റ് നിരക്ക് 30 രൂപയുമാണ്. 20 മിനിറ്റില്‍ ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്യാം. ഓരോ പതിനഞ്ച് മിനിറ്റിലും ബോട്ട് സര്‍വീസുകള്‍ ലഭ്യമാണ്. 20 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലാണ് വിവിധ റൂട്ടുകളിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍.ഏതു തരത്തില്‍ നോക്കിയാലും സുരക്ഷിതമായ യാത്രയാണ് കൊച്ചി വാട്ടര്‍ മെട്രോ മുന്നോട്ടു വയ്ക്കുന്നത്. മെട്രോ റെയിലിന് തുല്യമായ സൗകര്യങ്ങളിലാണ് വാട്ടര്‍ മെട്രോ ബോട്ടുകളും ടെര്‍മിനലുകളും നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ബോട്ടില്‍ 100 പേര്‍ക്കാണ് യാത്ര ചെയ്യുവാൻ സാധിക്കുന്നത്- 50 പേര്‍ക്ക് നിന്നും 50 പേര്‍ക്ക് ഇരുന്നും യാത്ര ചെയ്യാം. 100 യാത്രക്കാര്‍ക്ക് മാത്രമേ ബോട്ടില്‍ കയറുവാൻ സാധിക്കു. ഇത് ഉറപ്പു വരുത്തുന്ന പാസഞ്ചര്‍ കണ്ടോളിങ് സിസ്റ്റവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാറ്ററിയിലും ഡീസലിലും പ്രവര്‍ത്തിക്കുന്ന ഇലക്‌ട്രിക്-ഹൈബ്രിഡ് ബോട്ടുകള്‍, എയര്‍ കണ്ടീഷൻ, ഗ്ലാസ് ജനാലകള്‍, ഫീഡിങ് റൂം, വേലിയേറ്റ- വേലിയിറക്ക സമയങ്ങില്‍ ബോട്ടുമായി ഒരേ നിരപ്പില്‍ നില്‍ക്കുന്ന ഫ്ലോട്ടിങ് പോണ്ടൂണുകള്‍, തുടങ്ങിയവയും ഇതിന്റെ പ്രത്യേകതയാണ്. ഡീസല്‍ എൻജിനില്‍ ഉപയോഗിക്കുമ്ബോള്‍ മണിക്കൂറില്‍ പത്ത് നോട്ടിക്കല്‍ മൈലും ഇലക്‌ട്രിക് എൻജിനില്‍ 8 നോട്ടിക്കല്‍ മൈലും ആണ് വേഗത. ബാറ്ററി മുഴുവൻ ചാര്‍ജിങ്ങിന് വെറും 15 മിനിറ്റ് സമയം മതി.കൗണ്ടര്‍ ടിക്കറ്റുകളില്‍ നിന്ന് ടിക്കറ്റ് എടുക്കാം. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് ക്യു ആര് കോഡ് ടിക്കറ്റെടുത്തും ഇതില്‍ യാത്ര ചെയ്യാം. സര്‍വീസ് ആരംഭിച്ച് കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയതാണ് കൊച്ചി വാട്ടര്‍ മെട്രോ. മൂന്ന് ആഴ്ച്ചയ്ക്കുള്ളില്‍ 1,90,000ത്തിലധികം പേരാണ് യാത്ര ചെയ്തിരിക്കുന്നത്.

